ഡാറ്റ, ടെക് പങ്കാളിയായി ജീനിയസ് സ്പോർട്സിനെ മാത്രം മതിയെന്ന് ഐഎസ്എൽ ക്ലബ്ബുകൾ


മാർച്ച് 27-ന് നടന്ന ബിഡ്ഡിംഗിൽ, പ്രതിവർഷം 7 മില്യൺ ഡോളർ വാഗ്ദാനം ചെയ്തുകൊണ്ട് ജീനിയസ് സ്പോർട്സ് ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്ത കമ്പനിയായി മാറിയിരുന്നു. എന്നാൽ, പുതിയ നിർദ്ദേശപ്രകാരം ലീഗിന്റെ ഡാറ്റ, സാങ്കേതിക പങ്കാളി എന്ന നിലയിൽ മാത്രം ജീനിയസ് സ്പോർട്സ് തുടർന്നാൽ മതിയെന്നാണ് ക്ലബ്ബുകൾ ആവശ്യപ്പെടുന്നത്. ലീഗിന്റെ സാമ്പത്തിക അവകാശങ്ങളിൽ 90 ശതമാനവും ക്ലബ്ബുകൾ കൈവശം വെക്കുകയും, ബാക്കി 10 ശതമാനം എഐഎഫ്എഫിന് നൽകാനുമാണ് തീരുമാനം.

ഒരു വിദേശ വാണിജ്യ സ്ഥാപനത്തെ അപേക്ഷിച്ച് തങ്ങൾക്കും എഐഎഫ്എഫിനും ലീഗിനെ കൂടുതൽ കാര്യക്ഷമമായി നയിക്കാനും വരുമാനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് ക്ലബ്ബുകൾ വിശ്വസിക്കുന്നു.

“നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, ക്ലബ്ബുകളുടെ താൽപ്പര്യം കൂടി കണക്കിലെടുത്ത് തുടർനടപടികൾ സ്വീകരിക്കും,” എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സത്യനാരായൺ മുത്യാലു പറഞ്ഞു.

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജീനിയസ് സ്പോർട്സിന് പ്രീമിയർ ലീഗ്, യുവേഫ, ഫിഫ എന്നിവയുൾപ്പെടെ നിരവധി കായിക സംഘടനകളുമായി പങ്കാളിത്തമുണ്ട്. 150-ലധികം രാജ്യങ്ങളിലായി 400-ൽ അധികം പങ്കാളികൾ തങ്ങൾക്കുണ്ടെന്ന് കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

സ്പോർട്സ് ഡാറ്റ, സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ, ആരാധകരുമായുള്ള ഇടപെടൽ എന്നിവയിൽ ജീനിയസ് സ്പോർട്സിനുള്ള വൈദഗ്ധ്യം ക്ലബ്ബുകൾ അംഗീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ലീഗിന് ആവശ്യമായ ഡാറ്റ, സാങ്കേതികവിദ്യ, മറ്റ് സേവനങ്ങൾ എന്നിവ നൽകുന്ന ദീർഘകാല പങ്കാളിയായി ജീനിയസ് സ്പോർട്സിനെ നിലനിർത്താമെന്നാണ് ക്ലബ്ബുകളുടെ നിലപാട്. ഉത്തരവാദിത്തങ്ങളിൽ കുറവുണ്ടാകുന്നതിനാൽ അവർ നൽകേണ്ട തുക 7 മില്യൺ ഡോളറിൽ താഴെയായിരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഈ നിർദ്ദേശം ജീനിയസ് സ്പോർട്സുമായി പങ്കുവെക്കാനാണ് ക്ലബ്ബുകളുടെ തീരുമാനം.

© Madhyamam