ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പ്രശംസിച്ച് എറിക് ഗാർഷ്യ
ബാഴ്സലോണയുടെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെക്കുറിച്ച് വലിയ മതിപ്പാണ് പ്രതിരോധ താരം എറിക് ഗാർഷ്യ പങ്കുവെക്കുന്നത്. ടീമിനെ നയിക്കുന്ന ഫ്ലിക്കിനെ ഒരു പിതാവിനെപ്പോലെയാണ് തങ്ങൾ കാണുന്നതെന്ന് ഗാർഷ്യ പറയുന്നു.
“ഫ്ലിക്ക് ഞങ്ങൾക്ക് ഒരു പിതാവിനെപ്പോലെയാണ്, അതാണ് സത്യം. നല്ലതായാലും ചീത്തയായാലും അദ്ദേഹം തികച്ചും സത്യസന്ധനാണ്. തെറ്റ് സംഭവിച്ചാൽ മുഖത്തുനോക്കി ശാസിക്കാനും കാര്യങ്ങൾ തുറന്നുപറയാനും അദ്ദേഹത്തിന് മടിയില്ല. ഒരു ടീമെന്ന നിലയിൽ ഇത് വളരെ പ്രധാനമാണ്. അത്തരം സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ ഫ്ലിക്കിന് പ്രത്യേക കഴിവുണ്ട്,” എറിക് ഗാർഷ്യ വ്യക്തമാക്കി.
ഈ സീസണിലെ പരിശീലകന്റെ ഇടപെടലുകളെക്കുറിച്ച് താരം ഓർക്കുന്നു. കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് 4-0ന് തോൽക്കുകയും, ലാലിഗയിൽ ജിറോണയോട് 2-1ന് പരാജയപ്പെടുകയും ചെയ്ത ഫെബ്രുവരി മാസത്തിലെ സംഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ആ തോൽവികൾക്ക് ശേഷം പരിശീലകനും താരങ്ങളും തമ്മിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു.
“ആ മത്സരങ്ങൾക്ക് ശേഷം കളിയെ എങ്ങനെ വായിക്കണമെന്ന് ഞങ്ങൾ പഠിച്ചു. തുടർച്ചയായ പ്രസ്സുകൾക്ക് ശേഷം താരങ്ങൾ തളരുമ്പോൾ, അല്പം ഒതുങ്ങി നിന്ന് കളിയിൽ ബാലൻസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ടീം മീറ്റിംഗുകളിലൂടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിനൊരു പരിഹാരം കണ്ടെത്തുകയും ചെയ്തു. അതിലൂടെ ബാഴ്സലോണ കൂടുതൽ കരുത്തരായി മാറി,” ഗാർഷ്യ പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീം എന്ന നിലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഫ്ലിക്കിന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു. 90 മിനിറ്റും ഹൈ-പ്രസിങ് നടത്തുക പ്രയാസകരമാണ്. കൃത്യമായ പൊസിഷനിങ് ഇല്ലാത്തപ്പോൾ അല്പം മാറിനിന്ന്, പിന്നീട് അവസരം നോക്കി പ്രസ്സ് ചെയ്യുന്ന രീതി ഇപ്പോൾ ഞങ്ങൾ കൃത്യമായി പാലിക്കുന്നു. ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേൺ മ്യൂണിക്കിനെതിരെ പിഎസ്ജി ചെയ്തതും ഇതേ തന്ത്രമാണെന്ന് ഗാർഷ്യ ചൂണ്ടിക്കാട്ടി.
