സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഫെർഗൂസൻ ബോധവാനായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് മുൻകരുതൽ എന്ന നിലയിൽ വൈദ്യപരിശോധനകൾ നടത്തിയിരുന്നു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ.
1986 മുതൽ 2013-ൽ വിരമിക്കുന്നത് വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു ഫെർഗൂസൻ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. 26 വർഷത്തെ പരിശീലന കാലയളവിൽ 13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും അദ്ദേഹം ടീമിന് നേടിക്കൊടുത്തു. വിരമിച്ച ശേഷം 2025 വരെ ക്ലബ്ബിന്റെ അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചു.
‘മുൻകരുതൽ നടപടി’
ഫെർഗൂസനെ ആശുപത്രിയിലേക്ക് മാറ്റിയത് മുൻകരുതൽ നടപടിയാണെന്നും അതൊരു അടിയന്തര സാഹചര്യമല്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
2018-ൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഫെർഗൂസൻ ഗുരുതരാവസ്ഥയിലായിരുന്നു. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം തന്റെ തിരിച്ചുവരവിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.
ഡേവിഡ് ബെക്കാം, പോൾ സ്കോൾസ്, ഗാരി നെവിൽ, റയാൻ ഗിഗ്സ് തുടങ്ങിയ താരങ്ങളുടെ കരിയർ രൂപപ്പെടുത്തിയത് ഫെർഗൂസനാണ്. എറിക് കാന്റോണ, റിയോ ഫെർഡിനാൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി തുടങ്ങിയ പ്രതിഭകളെ കണ്ടെത്തിയതും അദ്ദേഹമാണ്.
യുണൈറ്റഡിനൊപ്പമുള്ള ശ്രദ്ധേയമായ കരിയറിന് പുറമെ, അബെർഡീനൊപ്പം മൂന്ന് സ്കോട്ടിഷ് ലീഗ് കിരീടങ്ങളും നാല് സ്കോട്ടിഷ് കപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ഒരു ഫോർവേഡ് എന്ന നിലയിൽ കളി ജീവിതം തുടങ്ങിയ ഫെർഗൂസൻ, 1965/66 സീസണിൽ സ്കോട്ടിഷ് ഡിവിഷൻ വണ്ണിലെ ടോപ്പ് സ്കോററായിരുന്നു. സെന്റ് മിറെൻ, സ്കോട്ട്ലൻഡ് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പിലും അദ്ദേഹം പരിശീലകനായി പങ്കെടുത്തു.
