തോമസ് പാർട്ടിക്ക് എതിരായ ബലാത്സംഗ കേസ്; വിചാരണ 2027 ജൂണിലേക്ക് മാറ്റി


തോമസ് പാർട്ടിക്ക് എതിരായ ബലാത്സംഗ കേസ് വിചാരണ 2027-ലേക്ക് മാറ്റി

തനിക്കെതിരെ ചുമത്തപ്പെട്ട ബലാത്സംഗ കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസിലെ വിചാരണ നടപടികൾ 2027 ജൂണിലേക്ക് മാറ്റിവെച്ചതായി സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. കോടതി ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം.

മുൻ ആഴ്‌സണൽ മിഡ്‌ഫീൽഡറായ തോമസ് പാർട്ടി കഴിഞ്ഞ വേനൽക്കാലത്താണ് ക്ലബ്ബ് വിട്ടത്. നവംബറിൽ സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിചാരണയാണ് ഇപ്പോൾ 2027 ജൂൺ എട്ടിലേക്ക് നീട്ടിയത്.

വ്യാഴാഴ്ച നടന്ന വാദത്തിനിടെ മിസ്റ്റർ ജസ്റ്റിസ് ബെനത്താൻ ആണ് വിചാരണ മാറ്റിവെക്കാൻ അനുമതി നൽകിയത്. എട്ട് ആഴ്ചയോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ള വിചാരണ നടപടികളാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.

2020-നും 2022-നും ഇടയിൽ നാല് സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഏഴ് ബലാത്സംഗ കേസുകളും ഒരു ലൈംഗികാതിക്രമ കേസുമടക്കം എട്ട് കുറ്റങ്ങളാണ് തോമസ് പാർട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തനിക്കെതിരായ എല്ലാ കുറ്റങ്ങളും താരം നിഷേധിച്ചു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇദ്ദേഹത്തിനെതിരെ ആദ്യമായി കുറ്റം ചുമത്തിയത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ കൂടുതൽ പരാതികളും ഇദ്ദേഹത്തിനെതിരെ ഉയർന്നു.

പരാതിക്കാരുമായി ആശയവിനിമയം നടത്താൻ പാടില്ലെന്ന കർശന ഉപാധികളോടെയാണ് തോമസ് പാർട്ടിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടിന് നടക്കുന്ന തുടർ വാദത്തിനായി അദ്ദേഹം വീണ്ടും കോടതിയിൽ ഹാജരാകേണ്ടതുണ്ട്.

© Madhyamam