ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും; ലിവർപൂളിനെതിരെ മിന്നും ജയം


മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോൾ ആഘോഷം

ലണ്ടൻ: കഴിഞ്ഞ 23 വർഷമായി സിറ്റിക്ക് ബാലികേറാ മലയായി തുടർന്ന ആൻഫീൽഡും ഒടുവിൽ വീണു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തട്ടകത്തിലെത്തിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി 2-1ന്റെ മിന്നും ജയവുമായി പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തിൽ സീറ്റ് ബെൽറ്റ് മുറുക്കി ഇരിപ്പുറപ്പിച്ചു.

തോൽവിയും ജയവും സമനിലയുമായി പോയന്റ് പട്ടികയിൽ കയറിയിറങ്ങുന്ന ലിവർപൂളിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം, ലോങ് വിസിലിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ രണ്ട് ഗോളുകൾ കുറിച്ചായിരുന്നു സിറ്റി ത്രസിപ്പിക്കുന്ന ജയവുമായി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തിയത്.

എകിടികെയും, മുഹമ്മദ് സലാഹും, ഗാക്പോയും നടത്തിയ കൂട്ടയാക്രമണങ്ങളിൽ സിറ്റി ഗോൾമുഖം ലിവർപൂൾ സംഘർഷഭരിതമാക്കിയെങ്കിലും ഗോൾ പിറന്നത് 74ാം മിനിറ്റിലായിരുന്നു. ഗോൾ മുഖത്ത് ലഭിച്ച ഫ്രീ കിക്ക് അവസരം, മാരിവില്ലിൻ ചന്തത്തോടെ ഡൊമിനിക് സൊബോസ്‍ലായ് മനോഹരമായി സിറ്റി വലയിലെത്തിച്ചു.

ഒരു ഗോൾ വഴങ്ങിയതിനു പിന്നാലെയായിരുന്നു സിറ്റിയിൽ തിരിച്ചടിക്കാനുള്ള ഊർജം നിറഞ്ഞത്. പത്തു മിനിറ്റിനകം അതിന് ഫലം ലഭിച്ചു. ​എർലിങ് ഹാലൻഡിന്റെ ​ക്രോസിൽ ബെർണാഡോ സിൽവ സമനില നേടി സിറ്റിയെ പോരാട്ടത്തിൽ തിരികെയെത്തിച്ചു. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിലായിരുന്നു വിജയ ഗോളിന്റെ പിറവി. പന്തുമായി കുതിച്ച നുനസിനെ ​ലിവർപൂൾ ഗോളി അലിസൺ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയെ മനോഹരമായി ലക്ഷ്യത്തിലെത്തിച്ച് എർലിങ് ഹാലൻഡ് വിജയം കുറിച്ചു. ഇഞ്ചു​റി ടൈമിലെ അവസാന മിനിറ്റിൽ വീണ്ടും ഗോൾ പിറന്നുവെങ്കിലും വി.എ.ആർ പരിശോധനയിലൂടെ നിഷേധിച്ചു. ഒപ്പം, ലിവർപൂൾ ​ഡിഫൻഡർ വീണ്ടും സൊബോസ്‍ലായി ചുവപ്പുകാർഡുമായി പുറത്താവുകയും ചെയ്തു.

25 കളിയിൽ 56 പോയന്റുള്ള ആഴ്സനൽ ലീഡ് ചെയ്യുന്ന പട്ടികയിൽ 50 പോയന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. 39 പോയന്റുളള ലിവർപൂൾ ആറാം സ്ഥാനത്തും.



© Madhyamam