ഹിസോർ (തജികിസ്താൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാഫ നാഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ ആദ്യപകുതി മാത്രം മതിയായിരുന്നു ഇന്ത്യയുടെ ചെറുത്ത് നിൽപ്പിന്റെ ആഴം അളക്കാൻ.
ഫിഫ റാങ്കിങ്ങിൽ 133ാം സ്ഥാനക്കാരായ ഇന്ത്യ, 20ാം സ്ഥാനത്തുള്ള ഇറാനോട് ആദ്യപകുതിയിൽ ഉടനീളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ഇന്ത്യക്കിത് മധുരമുള്ള തോൽവിയാണ്. 60, 89, 96 മിനിറ്റുകളിലാണ് ഇറാന്റെ ഗോളുകൾ.
രണ്ടാം പകുതിയിലെ 60ാം മിനിറ്റിൽ ആമിർ ഹുസൈനാണ് ഇറാന് വേണ്ടി ലീഡെടുക്കുന്നത്. രാഹുൽ ഭേക്കെയും അൻവർ അലിയും കൈവിട്ട പന്ത് പിൻ പോസ്റ്റിൽ ഒരു ക്രോസ് ലഭിച്ച അമിർ പിഴവുകളില്ലാതെ വലയിലെത്തിച്ചു.
ഗോളടിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധ നിരയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും സമർത്ഥമായി ചെറുത്തുനിന്നെങ്കിലും 89ാം മിനിറ്റിൽ രണ്ടാമത്തെ ഗോളുമെത്തി. മെഹ്ദി തരേമി ഷോട്ട് ഗുർപ്രീത് തട്ടിയകറ്റിയെങ്കിലും ഇറാൻ സ്ട്രൈക്കർ അലി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (2-0). അന്തിമ വിസിലിന് തൊട്ടുമുൻപ് 96ാം മിനിറ്റിൽ മെഹ്ദി തരേമി മൂന്നാമത്തെ ഗോളും നേടിയതോടെ ഇന്ത്യയുടെ തോൽവി പൂർണമായി.
പുതുതായി നിയമിതരായ മുഖ്യ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ കാഫ നാഷൻസ് കപ്പിലെ ആദ്യ കളിയിൽ ആതിഥേയരായ തജികിസ്താനെ 2-1ന് വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. മൂന്ന് ഗോൾ വഴങ്ങിയെങ്കിലും ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നത് തന്നെയാണ്.
ഫുട്ബാൾ ചരിത്രത്തിൽ ഒരേയൊരു തവണയാണ് ഇറാനെ തോൽപിക്കാൻ ഇന്ത്യക്കായത്. 1951ലെ ഏഷ്യൻ ഗെയിംസിൽ പേർഷ്യക്കാരെ ഒറ്റ ഗോളിന് വീഴ്ത്തി ഇന്ത്യ സ്വർണം നേടിയിരുന്നു. ഏറ്റവുമൊടുവിൽ ഇരു ടീമും മുഖാമുഖം വന്നത് 2018 ലോകകപ്പ് യോഗ്യത റൗണ്ടിൽ. മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ഇറാന്റെ ജയം.
