ഇന്ത്യയിൽ, റിലയൻസ്-ഡിസ്നി സംയുക്ത സംരംഭം 2026 ലോകകപ്പിന്റെ സംപ്രേക്ഷണാവകാശത്തിനായി 20 ദശലക്ഷം ഡോളർ മാത്രമാണ് വാഗ്ദാനം ചെയ്തതെന്ന് രണ്ട് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫിഫ ആവശ്യപ്പെട്ട തുകയേക്കാൾ വളരെ കുറവായതിനാൽ ഈ ഓഫർ അവർ നിരസിച്ചു. സോണിയും ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫിഫയുടെ അവകാശങ്ങൾക്കായി ബിഡ് സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മറ്റൊരു വൃത്തം അറിയിച്ചു.
2022-ലെ ലോകകപ്പിന്റെ ഡിജിറ്റൽ, സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലെ ആകെ കാഴ്ചക്കാരിൽ 49.8 ശതമാനവും ചൈനയിൽ നിന്നായിരുന്നു. അങ്ങനെയുള്ള ചൈനയിൽ പോലും ഇത്തവണ സംപ്രേക്ഷണ കരാർ സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
“2026-ലെ ഫിഫ ലോകകപ്പിന്റെ മാധ്യമ അവകാശങ്ങൾ സംബന്ധിച്ച ചർച്ചകൾ ചൈനയിലും ഇന്ത്യയിലും പുരോഗമിക്കുകയാണ്. നിലവിൽ ഇത് സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്,” എന്ന് ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി.
റിലയൻസ്-ഡിസ്നിയും സോണിയും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ലോകകപ്പിന് തൊട്ടുമുമ്പുള്ള ഈ സമയത്തും ഇന്ത്യയിലും ചൈനയിലും സംപ്രേക്ഷണ കരാറുകൾ ഒപ്പിടാത്തത് അസാധാരണമായ ഒന്നാണ്.
മുൻകാലങ്ങളിൽ, 2018-ലും 2022-ലും ചൈനീസ് സർക്കാർ ചാനലായ സിസിടിവി ടൂർണമെന്റിന് ആഴ്ചകൾക്ക് മുൻപേ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. അവർ അന്ന് പരസ്യങ്ങളും മറ്റും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഈ വിഷയത്തിൽ സിസിടിവി പ്രതികരിച്ചിട്ടില്ല.
2022-ലെ ലോകകപ്പിന്റെ ആകെ ടിവി പ്രേക്ഷകരിൽ 17.7 ശതമാനവും ഇന്ത്യയിൽ 2.9 ശതമാനവും ആയിരുന്നു ചൈനയുടെ പങ്ക്. ഡിജിറ്റൽ സ്ട്രീമിംഗിൽ ഈ രണ്ട് രാജ്യങ്ങളും ചേർന്ന് ആകെ ലോകകപ്പ് പ്രേക്ഷകരുടെ 22.6 ശതമാനം പങ്കുവഹിച്ചു.
ജൂൺ 11-നാണ് ലോകകപ്പ് തുടങ്ങുന്നത്. കരാർ പൂർത്തിയാക്കാനും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനും പരസ്യങ്ങൾ ക്രമീകരിക്കാനും ഇനി അഞ്ച് ആഴ്ചകൾ മാത്രമാണുള്ളത്.
ഇന്ത്യയിലും ചൈനയിലും ഫുട്ബോളിന് വൻ ആരാധകർ
ഇന്ത്യയിൽ 2026-ലെയും 2030-ലെയും ലോകകപ്പ് സംപ്രേക്ഷണാവകാശത്തിനായി ആദ്യം 100 ദശലക്ഷം ഡോളറാണ് ഫിഫ ആവശ്യപ്പെട്ടിരുന്നതെന്ന് വിവരങ്ങളുണ്ട്.
2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിനായി റിലയൻസ് അന്ന് ഏകദേശം 60 ദശലക്ഷം ഡോളറിനാണ് അവകാശങ്ങൾ സ്വന്തമാക്കിയത്. ഇത് ടൂർണമെന്റിന് 14 മാസം മുമ്പേ തീരുമാനമായിരുന്നു.
“ഈ വർഷവും ഫിഫ സമാനമായ തുകയാണ് പ്രതീക്ഷിക്കുന്നത്,” ഒരു ഫിഫ വൃത്തം അറിയിച്ചു.
എന്നാൽ, ക്രിക്കറ്റ് അവകാശങ്ങൾക്കായി വൻ തുക ചെലവഴിച്ച റിലയൻസ്-ഡിസ്നി, ഇത്തവണത്തെ ലോകകപ്പിന് ഇന്ത്യയിൽ കാഴ്ചക്കാർ കുറവായിരിക്കുമെന്നാണ് കരുതുന്നത്. ടൂർണമെന്റ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായതിനാൽ മിക്ക മത്സരങ്ങളും ഇന്ത്യയിൽ അർദ്ധരാത്രിക്ക് ശേഷമാണ് നടക്കുക എന്നതാണ് ഇതിന് കാരണം.
ചൈനയിൽ ഏകദേശം 20 കോടി ഫുട്ബോൾ ആരാധകരുണ്ട്. എങ്കിലും ലോകോത്തര ടീമിനെ വളർത്തുന്നതിൽ അവർ പരാജയപ്പെടുകയാണ്. ഇന്ത്യയിൽ ക്രിക്കറ്റ് ഉള്ളത്ര വാണിജ്യ മൂല്യം ഫുട്ബോളിനില്ലെന്നും, ഇറാന്റെ യുദ്ധവുമായി ബന്ധപ്പെട്ട സാമ്പത്തിക മാന്ദ്യം പരസ്യ വരുമാനത്തെ ബാധിക്കുമെന്നുമാണ് വിലയിരുത്തൽ.
“ഇന്ത്യയിൽ ഫുട്ബോൾ ഒരു ചെറിയ വിഭാഗം പ്രേക്ഷകരെ മാത്രമാണ് ആകർഷിക്കുന്നത്,” വൃത്തങ്ങൾ വ്യക്തമാക്കി.
സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ് സോണി ഈ അവകാശങ്ങൾ വാങ്ങേണ്ടെന്ന് തീരുമാനിച്ചത്.
“സമയം കുറവാണെങ്കിലും ഇതിനെ ഒരു പ്രതിസന്ധിയായി കാണുന്നില്ല. ഇതൊരു ചെസ്സ് കളി അവസാനിക്കുന്ന ഘട്ടം പോലെയാണ്,” പരസ്യ ഏജൻസിയായ ഡെൻസു ഇന്ത്യയുടെ പാർട്ണർ രോഹിത് പോത്ഫോഡെ പറഞ്ഞു.
