ചെൽസി പരിശീലകനാകാൻ ഒലിവർ ഗ്ലാസ്നറും ഫിലിപ്പേ ലൂയിസും പരിഗണനയിൽ


ചെൽസി പുതിയ പരിശീലകനെ തേടുന്നു: പരിഗണനയിൽ ഒട്ടേറെ പ്രമുഖർ

പുതിയ സ്ഥിരം മുഖ്യ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ചെൽസി തുടരുന്നു. അടുത്ത നിയമനത്തിനായി ക്ലബ്ബ് വിവിധ സ്ഥാനാർത്ഥികളെ വിലയിരുത്തി വരികയാണ്.

ലിയാം റോസനിയറിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒലിവർ ഗ്ലാസ്‌നർ, ഫിലിപ്പെ ലൂയിസ് എന്നിവരെയും ചെൽസിയുടെ റിക്രൂട്ട്‌മെന്റ് ടീം ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഷാബി അലോൺസോ, അന്റോണി ഇരോള, മാർക്കോ സിൽവ എന്നിവരും പരിഗണനയിലുള്ള മറ്റ് പേരുകളാണ്. നിലവിൽ അഞ്ചോ ആറോ പേരെ ക്ലബ്ബ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

നിലവിൽ കോമോയുടെ പരിശീലകനായ മുൻ ചെൽസി താരം സെസ് ഫാബ്രിഗസിന്റെ പേരും ആഭ്യന്തര ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്.

സ്പോർട്ടിംഗ് ഡയറക്ടർമാരായ പോൾ വിൻസ്റ്റാൻലി, ലോറൻസ് സ്റ്റുവർട്ട് എന്നിവർ നേതൃത്വം നൽകുന്ന ചെൽസിയുടെ റിക്രൂട്ട്‌മെന്റ് വിഭാഗം സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ പരിശീലകനെ നിയമിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.

ഗ്ലാസ്‌നറും ഇരോളയും ഈ വേനൽക്കാലത്ത് ലഭ്യമായേക്കും. ക്രിസ്റ്റൽ പാലസ് വിടാൻ ഗ്ലാസ്‌നറും, സീസൺ അവസാനത്തോടെ ബോൺമൗത്ത് വിടാൻ ഇരോളയും തയ്യാറെടുക്കുന്നതായാണ് വിവരം.

ഫ്ലമെംഗോയുടെ പരിശീലകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫിലിപ്പെ ലൂയിസിനെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. എങ്കിലും, അദ്ദേഹം തന്റെ യുവേഫ കോച്ചിംഗ് ലൈസൻസ് പൂർത്തിയാക്കേണ്ടതുണ്ട്.

ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി എല്ലാ ഓപ്ഷനുകളും പരിശോധിക്കുന്ന തിരക്കിലാണ് നിലവിൽ ചെൽസി മാനേജ്‌മെന്റ്.

© Madhyamam