ജൂലിയൻ അൽവാരസിനെ വിൽക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് തയ്യാറെന്ന് റിപ്പോർട്ട്


അത്ലറ്റിക്കോ മാഡ്രിഡിൽ ജൂലിയൻ അൽവാരസിന്റെ ഭാവി അനിശ്ചിതത്വത്തിൽ; രംഗത്ത് പിഎസ്ജിയും ബാഴ്സലോണയും

അത്ലറ്റിക്കോ മാഡ്രിഡിലെ അർജന്റീനൻ താരം ജൂലിയൻ അൽവാരസിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാകുന്നു. യൂറോപ്യൻ വമ്പൻ ക്ലബ്ബുകളായ പിഎസ്ജിയും ബാഴ്സലോണയും താരത്തിനായി രംഗത്തുണ്ടെന്ന വാർത്തകളാണ് അൽവാരസിന്റെ അത്ലറ്റിക്കോയിലെ തുടർച്ചയെ അനിശ്ചിതത്വത്തിലാക്കുന്നത്.

എൽ ലാർഗ്വെറോയുടെ റിപ്പോർട്ടുകൾ പ്രകാരം, മികച്ചൊരു തുക ലഭിച്ചാൽ അൽവാരസിനെ വിൽക്കുന്നതിനെക്കുറിച്ച് അത്ലറ്റിക്കോയുടെ ഫുട്ബോൾ ഡയറക്ടർ മത്യൂ അലെമാനി ആലോചിക്കുന്നുണ്ട്. എന്നിരുന്നാലും, താരത്തിന്റെ കരാറിലുള്ള 500 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് മറ്റ് ക്ലബ്ബുകളെ പിന്തിരിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാനേജ്മെന്റ്.

അൽവാരസിന്റെ ഏജന്റുമാർ താരം ക്ലബ്ബ് വിടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, പരിശീലകൻ ഡിയാഗോ സിമിയോണിയുമായുള്ള താരത്തിന്റെ അടുത്ത ബന്ധം ക്ലബ്ബിൽ തുടരുന്നതിന് നിർണ്ണായക ഘടകമായി മാറും.

26-കാരനായ താരം അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാറുന്നതിനുള്ള യാതൊരു സൂചനകളും ഇതുവരെ നൽകിയിട്ടില്ല. താരവും കുടുംബവും മാഡ്രിഡിലെ ജീവിതത്തിൽ സന്തുഷ്ടരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡ് കിരീടങ്ങളൊന്നും നേടിയില്ലെങ്കിലും, അൽവാരസ് 20 ഗോളുകളും ഒൻപത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ താരത്തിന്റെ വിപണി മൂല്യം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

© Madhyamam