
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ കളത്തിൽ താരങ്ങളുടെ കയ്യാങ്കളി. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ, ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിലാണ് മൈതാനത്ത് കൊമ്പുകോർത്തത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
മത്സരത്തിന്റെ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. അസിത ഫെർണാണ്ടോ എറിഞ്ഞ ഓവറിലെ ആദ്യ പന്തുകളിൽ സ്ട്രൈറ്റ് ഡ്രൈവിലൂടെയും അപ്പർ കട്ടിലൂടെയും പുൾ ഷോട്ടിലൂടെയും തുടർച്ചയായി മൂന്ന് ഫോറുകൾ പായിച്ച് യശസ്വി മികച്ച ഫോമിലായിരുന്നു. എന്നാൽ അവസാന പന്തിൽ താരത്തിന് പിഴച്ചു. അസിതയുടെ പന്ത് ഇൻസൈഡ് എഡ്ജായി യശസ്വിയുടെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. നിർണായക വിക്കറ്റ് വീഴ്ത്തിയതിന്റെ ആവേശത്തിൽ അസിതയും ലങ്കൻ താരങ്ങളും വിക്കറ്റ് നേട്ടം അതിരുവിട്ട് ആഘോഷിച്ചു.
ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന യശസ്വി ഇതിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്ത് നിന്ന് എന്തോ കമന്റ് കേട്ട് പ്രകോപിതനായി തിരികെ വരികയായിരുന്നു. തുടർന്ന് അസിത ഫെർണാണ്ടോയുടെ അടുത്തേക്ക് പാഞ്ഞടുത്ത യശസ്വി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെടുകയും ഇരുവരും പരസ്പരം തലകൾ കൂട്ടിമുട്ടിക്കുകയും ചെയ്തു. 45 പന്തിൽ ഒമ്പത് ബൗണ്ടറികളടക്കം 36 റൺസെടുത്താണ് യശസ്വി മടങ്ങിയത്.
നേരത്തെ ഗാലെയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ലയുമായും യശസ്വി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. സിക്സർ അടിച്ചാൽ ഐ.പി.എല്ലിൽ എടുക്കാമെന്ന യശസ്വിയുടെ വെല്ലുവിളിയും, തൊട്ടുപിന്നാലെ ഡിക്ക്വെല്ല പുറത്തായതും വാർത്തകളിൽ ഇടംനേടിയിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 11-ാം ഓവറിൽ കെ.എൽ രാഹുലിന്റെ (18) വിക്കറ്റും നഷ്ടമായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്. 11 റൺസോടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 13 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ.
പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ഒരു മാറ്റത്തോടെയാണ് കൊളംബോയിൽ കളത്തിലിറങ്ങിയത്. വൈറൽ പനിയെത്തുടർന്ന് പൂർണ്ണ ആരോഗ്യവാനല്ലാത്ത കുൽദീപ് യാദവിന് പകരം 33-കാരനായ സരൺഷ് ജെയിൻ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു. ലങ്കൻ നിരയിൽ അരങ്ങേറ്റക്കാരൻ കാമിൽ മിഷാരയും പസിന്ദു സൂര്യബണ്ഡാരയും ടീമിലെത്തിയിട്ടുണ്ട്.
