
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ പട്യാല ഹൗസ് കോടതി കുറ്റമുക്തനാക്കി.
2004ലാണ് താരത്തിനെതിരെ കേസെടുക്കുന്നത്. ഐ.പി.സി. 420, 468, 471, 120 ബി വകുപ്പുകളും പാസ്പോർട്ട് നിയമത്തിലെ 12ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്. യു.കെ ഇമിഗ്രേഷൻ വ്യാജ സ്റ്റാമ്പിങ്, യാത്രാ ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജേക്കബിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി.
സാമ്പത്തിക ഇടപാടുകളെ കുറിച്ചും അജ്വ സ്‌പോർട്‌സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ചും വിശ്വസനീയമായ തെളിവുകൾ ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്ക് ആരോപണങ്ങളെ സാധൂകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി കുറ്റമുക്തനാക്കിയതിനു പിന്നാലെ ജേക്കബ് മാധ്യമങ്ങളോട് സംസാരിച്ചു. 2004ലെ തന്റെ ടീമിലെ ഒരു താരം യു.കെ വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങി. വിസക്ക് ആറു മാസത്തെ കാലാവധിയാണുണ്ടായിരുന്നത്. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാമ്പിങ്ങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ പിടിയിലായി.
വ്യാജ ഇമിഗ്രേഷൻ സ്റ്റാമ്പിങ് നടത്തി ഇന്ത്യയിലേക്ക് മടങ്ങിയതിനെ തുടർന്നാണ് കേസെടുക്കുന്നത്. യഥാർഥ എഫ്.ഐ.ആറിലെ പ്രതിപ്പട്ടികയിൽ തന്റെ പേരില്ലായിരുന്നുവെന്നും എന്നാൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന നിലയിലുള്ള പ്രശസ്തി കാരണം പിന്നീട് അന്വേഷണത്തിനിടയിൽ പേര് ചേർക്കുകയായിരുന്നുവെന്നും ജേക്കബ് മാർട്ടിൻ വ്യക്തമാക്കി. കേസ് കാരണം റെയിൽവേ ജോലി നഷ്ടപ്പെട്ടു, മാനസികമായി തളർന്നു. കോടതി വിധി തനിക്ക് വലിയ ആശ്വാസം നൽകുന്നതാണെന്നും തന്റെ ജീവിതത്തിലെ ഒരു വലിയ വഴിതിരിവാണ് ഇതെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു. വലകൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൻ ഇന്ത്യക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ 158 റൺസാണ് സമ്പാദ്യം.
