ന്യൂഡൽഹി: ഏഷ്യാ കപ്പ് കിരീട വിജയവും, ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പാകിസ്താനെ തരിപ്പണമാക്കുകയും ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോടികൾകൊണ്ട് വാരിപ്പുണർന്ന് ബി.സി.സി.ഐ.
കളിക്കാരും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെയുള്ള സംഘത്തിന് 21 കോടി രൂപയാണ് പ്രതിഫലമായി പ്രഖ്യാപിച്ചത്. ടോസിടൽ ചടങ്ങ് മുതൽ മത്സരത്തിലും സമ്മാന ദാനത്തിലും ഏറെ നാടകീയതകൾ നിറഞ്ഞ ഞായറാഴ്ച രാത്രിയിലെ കലാശപ്പോരാട്ടം കഴിഞ്ഞ് തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യൻക്രിക്കറ്റ് കൺട്രോൾബോർഡ് ടീമിനുള്ള സമ്മാനം പ്രഖ്യാപിച്ചത്.
സമ്മാനത്തുകയുടെ പ്രഖ്യാപനത്തിലും ബി.സി.സി.ഐ പാകിസ്താനെതിരെ ഒളിയമ്പെയ്തു. ‘മൂന്ന് പ്രഹരങ്ങൾ, മറുപടി പൂജ്യം. ഏഷ്യാകപ്പ് ചാമ്പ്യന്മാൻ, മെസേജ് ഡെലിവേർഡ്..’ -എന്ന കുറിപ്പുമായാണ് ബി.സി.സി.ഐ ‘എക്സ്’ പ്ലാറ്റ്ഫോം വഴി കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെ സംഘത്തിനുള്ള സമ്മാനത്തുക പ്രഖ്യാപനം നടത്തിയത്.
ടൂർണമെന്റിൽ അപരാജിത കുതിപ്പ് നടത്തിയാണ് സൂര്യ കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വൻകരയുടെ ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടത്.
ഒമ്പതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്. 1984ൽ ഏകദിന ടൂർണമെന്റായാണ് ഏഷ്യാകപ്പിന് തുടക്കം കുറിച്ചത്. പ്രഥമ എഡിഷനു 1988, 1990–91, 1995, 2010,2018, 2023 എഡിഷനുകളിലും ഇന്ത്യ ജേതാക്കളായി. 2016ൽ ആരംഭിച്ച ട്വന്റി20 ടൂർണമെന്റിൽ പ്രഥമ ജേതാക്കളയായതിനൊപ്പം, ഈ വർഷത്തേത് ഉൾപ്പെടെ രണ്ടു തവണയും കിരീടമണിഞ്ഞു.
ഞായറാഴ്ച രാത്രിയിൽ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ അങ്കത്തിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 19.1ഓവറിൽ 146ന് ഓൾഔട്ടായി. ഒന്നിന് 113 എന്ന നിലയിൽ നിന്നാണ് 146ലേക്ക് കൂപ്പുകുത്തിയത്.
മറുപടി ബാറ്റിങ്ങിൽ തിലക് വർമയുടെ (53 പന്തിൽ 69 നോട്ടൗട്ട്) വെടിക്കെട്ടിനൊപ്പം സഞ്ജു സാംസണും (24), ശിവം ദുബെയും (33) തിളങ്ങിയതോടെ ഇന്ത്യ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.