തുടർച്ചയായ മോശം പ്രകടനം; പാകിസ്താൻ ടീമിന് ആരാധകരെ നഷ്ടമാകുന്നുവെന്ന് റമീസ് രാജയുടെ മുന്നറിയിപ്പ്



കറാച്ചി: തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ടീമിന് തങ്ങളുടെ ആരാധകരെ വലിയ തോതിൽ നഷ്ടപ്പെടുകയാണെന്ന് മുൻ താരവും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാനുമായ റമീസ് രാജ. ടീമിനെ എക്കാലവും പിന്തുണയ്ക്കുന്ന ആരാധകർക്ക് ആശ്വസിക്കാൻ വകനൽകുന്ന പ്രകടനങ്ങൾ കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ട് മുൻ നായകന്മാരായ അലസ്റ്റയർ കുക്ക്, മൈക്കൽ വോൺ എന്നിവർക്കൊപ്പമുള്ള ഒരു ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനുമുള്ള കനത്ത തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. വ്യാഴാഴ്ച ലോർഡ്‌സിലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. പരിക്കിനെ തുടർന്ന് ആദ്യ മത്സരം നഷ്ടമായ നായകൻ ബാബർ അസമിന്റെ ശാരീരികക്ഷമത ഇപ്പോഴും ടീമിന് ആശങ്കയായി തുടരുകയാണ്. ഇത്തരം തോൽവികൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും, ഓരോ ടെസ്റ്റ് മത്സരം തോൽക്കുമ്പോഴും ക്രിക്കറ്റിൽ നിന്ന് പിന്തിരിയുന്ന ആരാധകരുടെ എണ്ണം വർധിക്കുകയാണെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി.

താൻ പി.സി.ബി ചെയർമാനായിരുന്ന സമയത്ത് പാകിസ്താൻ ക്രിക്കറ്റിന്റെ ആരാധക പിന്തുണ വർധിപ്പിക്കുന്നതിനും ബ്രാൻഡ് മൂല്യം ഉയർത്തുന്നതിനും വലിയ പ്രാധാന്യം നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാധകരുടെ പിന്തുണ നഷ്ടപ്പെടുന്നത് ഏതൊരു ടീമിനെയും സംബന്ധിച്ച് ഗുരുതരമായ പ്രശ്നമാണ്. ക്രിക്കറ്റ് ടീമിന് പിന്നിൽ ഉറച്ചുനിൽക്കാൻ ആരാധകർക്ക് ചില കാരണങ്ങൾ നൽകേണ്ടതുണ്ട്. ആരാധകരെ നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ തന്നെ ഒരു ടീമിന്റെ തകർച്ച ആരംഭിക്കുകയാണെന്നും, മികച്ച ഒരു ടീമായി മാറാൻ ആരാധകരുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ മത്സരങ്ങളിലും പാകിസ്താൻ വിജയിക്കണമെന്ന് ആരാധകർ വാശിപിടിക്കാറില്ല. എന്നാൽ പൊരുതാനുള്ള മനസ്സും, പോസിറ്റീവായ ശരീരഭാഷയും, മത്സരവീര്യവും കളിക്കളത്തിൽ പ്രകടിപ്പിക്കാൻ താരങ്ങൾക്ക് കഴിയണം. ഇതാണ് ആരാധകർ അവരിൽ നിന്ന് പ്രധാനമായും പ്രതീക്ഷിക്കുന്നതെന്നും റമീസ് രാജ കൂട്ടിച്ചേർത്തു. പാകിസ്താൻ ടീമിന് ലഭിക്കുന്ന ആരാധക പിന്തുണയിൽ വലിയ ഇടിവ് സംഭവിച്ചതായി പോഡ്കാസ്റ്റിൽ പങ്കെടുത്ത മൈക്കൽ വോണും അലസ്റ്റയർ കുക്കും അഭിപ്രായപ്പെട്ടു. മുൻ പരമ്പരകളെ അപേക്ഷിച്ച് നിലവിലെ ഇംഗ്ലണ്ട് പര്യടനത്തിൽ പാക് താരങ്ങളുടെ ഓട്ടോഗ്രാഫ് തേടിയെത്തുന്ന ആരാധകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഇരുവരും ചൂണ്ടിക്കാട്ടി.



© Madhyamam