മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി മൈക്കൽ കാരിക്കിനെ സ്ഥിരമായി നിയമിച്ചേക്കും


മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി മൈക്കൽ കാരിക് തുടർന്നേക്കും; ചാമ്പ്യൻസ് ലീഗ് യോഗ്യത നിർണായകമായി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് നയിച്ചതിന് പിന്നാലെ, മൈക്കൽ കാരിക്കിന് സ്ഥിരം പരിശീലകനായി തുടരാനുള്ള അവസരം ക്ലബ്ബ് നൽകിയേക്കും.

ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, കാരിക്കിനെ സ്ഥിരം പരിശീലകനാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ടൂർണമെന്റിലേക്ക് ടീമിനെ യോഗ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കാമെന്നായിരുന്നു ക്ലബ്ബ് അധികൃതരുടെ പ്രാഥമിക തീരുമാനം.

ലിവർപൂളിനെതിരായ 3-2 വിജയത്തോടെ ആ ലക്ഷ്യം ഇപ്പോൾ ക്ലബ്ബ് കൈവരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രീമിയർ ലീഗിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനും യുണൈറ്റഡിന് സാധിച്ചു. ജനുവരിയിൽ ചുമതലയേറ്റതിന് ശേഷം കാരിക്കിന്റെ കീഴിൽ കളിച്ച 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 10 എണ്ണത്തിലും ജയിക്കാൻ ടീമിന് കഴിഞ്ഞു, രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു.

റൂബൻ അമോറിമിന് പകരക്കാരനായി എത്തിയ കാരിക് ടീമിൽ വരുത്തിയ മാറ്റങ്ങൾ ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സിനെയും ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡയെയും ഒരുപോലെ ആകർഷിച്ചിട്ടുണ്ട്. ടീമിലെ കളിക്കാരുടെ ഭാഗത്ത് നിന്നും കാരിക്കിന് ശക്തമായ പിന്തുണയുണ്ട്.

© Madhyamam