2026 ലോകകപ്പ്: മഞ്ഞക്കാർഡ് നിയമത്തിൽ മാറ്റവുമായി ഫിഫ


ലോകകപ്പ് ഫുട്ബോൾ 2026: മഞ്ഞക്കാർഡ് നിയമങ്ങളിൽ മാറ്റം വരുത്താൻ ഫിഫ

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ കളിക്കാരുടെ മഞ്ഞക്കാർഡുകൾ രണ്ട് ഘട്ടങ്ങളിലായി റദ്ദാക്കും.

ബിബിസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 2026-ലെ ലോകകപ്പിൽ 48 ടീമുകളെ ഉൾപ്പെടുത്തുന്നതും മത്സരങ്ങളുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്ത് അധികമായി ഒരു “ആംനസ്റ്റി” ഘട്ടം കൂടി കൊണ്ടുവരാനാണ് ഫിഫയുടെ പദ്ധതി. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോഴും ക്വാർട്ടർ ഫൈനലുകൾക്ക് ശേഷവും ഇതുവരെ ലഭിച്ച മഞ്ഞക്കാർഡുകൾ റദ്ദാക്കും.

നിലവിലെ നിയമപ്രകാരം, ഒരു ടീം ക്വാർട്ടർ ഫൈനലിലെത്താൻ അഞ്ച് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഈ മത്സരങ്ങൾക്കിടയിൽ രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ചാൽ അടുത്ത മത്സരത്തിൽ കളിക്കാരന് വിലക്ക് നേരിടേണ്ടി വരും.

ടൂർണമെന്റിൽ റൗണ്ട് ഓഫ് 32 എന്ന പുതിയൊരു ഘട്ടം കൂടി ഉൾപ്പെടുത്തുന്നതോടെ കളിക്കാർക്ക് വിലക്ക് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഫിഫ വിലയിരുത്തുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പല പ്രധാന കളിക്കാർക്കും സെമിഫൈനൽ മത്സരങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ഫിഫയ്ക്കുണ്ട്.

സസ്പെൻഷൻ പരിധി മൂന്ന് കാർഡുകളായി ഉയർത്തുന്നതിനേക്കാൾ കൂടുതൽ നീതിയുക്തമായ മാർഗമാണ് മഞ്ഞക്കാർഡുകൾ രണ്ട് ഘട്ടങ്ങളിലായി റദ്ദാക്കുന്നതെന്ന് ഫിഫ കരുതുന്നു. ഇനി മുതൽ ഒരു മത്സരം നഷ്ടപ്പെടണമെങ്കിൽ, കളിക്കാരൻ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലോ, അല്ലെങ്കിൽ റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ എന്നിവയിലായി നടക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണത്തിലോ മഞ്ഞക്കാർഡ് ലഭിക്കേണ്ടതുണ്ട്.

ചൊവ്വാഴ്ച വാൻകൂവറിൽ ചേരുന്ന ഫിഫ കൗൺസിൽ യോഗത്തിൽ ഈ നിർദേശം ചർച്ച ചെയ്യും.

© Madhyamam