എഡേഴ്‌സൺ ട്രാൻസ്ഫർ: അറ്റ്ലാന്റയുടെ തുക നൽകാൻ അത്ലറ്റിക്കോ മാഡ്രിഡിനായില്ല; ഇന്റർ മിലാൻ രംഗത്ത്


ബ്രസീലിയൻ മിഡ്‌ഫീൽഡർ എഡേഴ്സന്റെ ട്രാൻസ്ഫർ നടപടികൾ നിലവിൽ അനിശ്ചിതത്വത്തിലായി. അത്‌ലറ്റിക്കോ മാഡ്രിഡും അറ്റ്ലാന്റയും തമ്മിലുള്ള ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ പുരോഗമിച്ചുവെങ്കിലും ഇപ്പോൾ മന്ദഗതിയിലായിരിക്കുകയാണ്.

ഈ ബ്രസീലിയൻ താരം സ്പാനിഷ് ക്ലബ്ബുമായി പ്രാഥമിക ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഇരു ക്ലബ്ബുകളും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളിൽ വലിയ വിടവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, ട്രാൻസ്ഫർ തുകയായി ഏകദേശം 45 ദശലക്ഷം യൂറോയാണ് അറ്റ്ലാന്റ ആവശ്യപ്പെടുന്നത്. എന്നാൽ, 30 ദശലക്ഷം യൂറോയും ബോണസും ഉൾപ്പെടുന്ന തുകയ്ക്ക് കരാർ പൂർത്തിയാക്കാനാണ് അത്‌ലറ്റിക്കോ ലക്ഷ്യമിടുന്നത്. താരത്തിന്റെ നിലവിലെ കരാർ 2027 വരെ നീളുന്നതും ഈ വിലപേശലുകളെ സ്വാധീനിക്കുന്നുണ്ട്.

ട്രാൻസ്ഫർ ചർച്ചകൾ നിലച്ചതോടെ ഇന്റർ മിലാൻ വീണ്ടും ഈ രംഗത്തേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ട്. എഡേഴ്സനിൽ ഇന്ററിന് ശക്തമായ താൽപ്പര്യമാണുള്ളത്. എങ്കിലും, ഇത്തരമൊരു നീക്കം സാധ്യമാകണമെങ്കിൽ സാങ്കേതികമായ ചില ഒത്തുതീർപ്പുകൾ അനിവാര്യമാണ്.

അറ്റ്ലാന്റയ്ക്ക് താൽപ്പര്യമുള്ള കാർലോസ് അഗസ്റ്റോ, ഡേവിഡ് ഫ്രട്ടെസി തുടങ്ങിയ കളിക്കാരെ ഉൾപ്പെടുത്തിയാൽ മാത്രമെ ഇന്ററിന്റെ നീക്കങ്ങൾ വിജയിക്കുകയുള്ളൂ.

വരും ആഴ്ചകളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റ്ലാന്റ തങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായാൽ മാത്രമേ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാകൂ.

© Madhyamam