പഞ്ചാബ് എഫ്‌സിയുമായുള്ള സമനിലയ്ക്ക് പിന്നാലെ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിൽ ഒന്നാമത്


ആകെ 29 തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിച്ചിട്ടും ഒരു ഗോൾ പോലും പിറന്നില്ല എന്നത് ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. മൂന്നുതവണ പന്ത് പോസ്റ്റിൽ തട്ടി മടങ്ങി. ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീട പ്രതീക്ഷകൾ നിലനിർത്തുന്നതിൽ ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിന്റെ മികച്ച പ്രകടനം നിർണ്ണായകമായി. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടത്തിൽ ഈ സമനില നിർണ്ണായകമായേക്കാം.

പഞ്ചാബ് എഫ്‌സിയുടെ തന്ത്രങ്ങളെക്കുറിച്ച് മത്സരത്തിന് മുൻപ് തന്നെ പരിശീലകൻ ഓസ്കാർ ബ്രൂസണ് വ്യക്തമായ ധാരണയുണ്ടായിരുന്നു. പഞ്ചാബ് മധ്യനിരയിൽ കൂടുതൽ കളിക്കാരെ അണിനിരത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കളിക്കളത്തിൽ അത് തടയാൻ ടീമിന് ബുദ്ധിമുട്ടേണ്ടി വന്നു. കളിക്കിടെ ഈസ്റ്റ് ബംഗാൾ താരങ്ങൾക്ക് മൂന്ന് മഞ്ഞക്കാർഡുകൾ ലഭിച്ചത് അവരുടെ പ്രതിസന്ധി വ്യക്തമാക്കുന്നു.

മുഹമ്മദ് ഉവൈസ്, എൻസുൻഗുസി എഫിയോങ്, റമിറെസ് എന്നിവർ ചേർന്ന് ഇടതുഭാഗത്ത് മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ചില അവസരങ്ങളിൽ റമിറെസ് പന്ത് പാസ് ചെയ്യുന്നതിന് പകരം സ്വന്തമായി മുന്നേറാൻ ശ്രമിച്ചത് ടീമിന് തിരിച്ചടിയായി. ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ സൗവിക് ചക്രവർത്തിക്ക് മഞ്ഞക്കാർഡ് ലഭിച്ചതിനെത്തുടർന്ന് 22-ാം മിനിറ്റിൽ തന്നെ അദ്ദേഹത്തെ പരിശീലകൻ പിൻവലിച്ചു. ഇതിൽ താരം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സൗവികിന് പകരം ജേക്സൺ സിംഗ് കളത്തിലിറങ്ങി. ആദ്യ പകുതിയുടെ അവസാനത്തിൽ മിഗ്വൽ ഫെരേര മികച്ചൊരു പാസ് ബിപിൻ സിംഗിന് നൽകിയെങ്കിലും പഞ്ചാബ് ഗോൾകീപ്പർ അർഷ്ദീപ് സിംഗ് അത് തടഞ്ഞു. ആദ്യ പകുതിയുടെ അവസാനത്തിൽ ഫെരേരയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. എങ്കിലും രണ്ടാം പകുതിയിലും അദ്ദേഹം കളത്തിൽ തുടർന്നു.

ആദ്യ പകുതിയിൽ അൻവർ അലി നൽകിയ ഒരു ലോങ് ഷോട്ട് അല്ലാതെ കാര്യമായ മുന്നേറ്റങ്ങളൊന്നും ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തുനിന്നുണ്ടായില്ല. രണ്ടാം പകുതിയിൽ പഞ്ചാബ് എഫ്‌സി ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോൾ ഗിൽ നടത്തിയ മൂന്ന് സേവുകൾ ഈസ്റ്റ് ബംഗാളിനെ രക്ഷിച്ചു. എഫിയോങ്, ഷാമി, സെൽകോവിക് എന്നിവരുടെ മുന്നേറ്റങ്ങൾ ഗിൽ പരാജയപ്പെടുത്തി.

മത്സരത്തിന്റെ അവസാന ഭാഗത്ത് ഈസ്റ്റ് ബംഗാൾ ഉണർന്നു കളിച്ചു. ഫെരേരയുടെ ഒരു ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി കടന്നുപോയി. പിന്നീട് മുഹമ്മദ് ബാസിം തൊടുത്ത 40 വാര അകലെയുള്ള ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അവസാന നിമിഷം ഫെരേരയുടെ ഒരു ശ്രമവും ലക്ഷ്യം കണ്ടില്ല.

© Madhyamam