ഐ.പി.എൽ: ഗുവാഹത്തിയിൽ ക്രിക്കറ്റ് വാതുവെപ്പ് സംഘം പിടിയിൽ



ഗുവാഹത്തി: അസമിൽ ഐ.പി.എൽ വാതുവെപ്പ് സംഘത്തിലുൾപ്പെട്ട എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെയാണ് ഗുവാഹത്തിയിൽ നിന്ന് സംഘം പൊലീസിന്‍റെ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശികളായ സുനിൽ ഭാസ്കർ, ബസന്ത് കുമാർ, ബിഹാർ സ്വദേശി സ്വദേശികളായ സത്യ റാം, ലാൽ സഹേബ് മഹ്തോ,ഗുവാഹത്തി സ്വദേശികളായ കമൽ ഉപാധ്യായ, ബികാഷ് ഗുപ്ത, അമിത് കുമാർ ഝാ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പ്രധാന പ്രതിയായ അലോക് ജെയിൻ ഏറെ നാളായി ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റ് നടത്തിവരികയാണെന്നും ഇയാൾക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ടെന്നും ഡി.സി.പി ശാംഭവി മിശ്ര പറഞ്ഞു. `വാതുവെപ്പിനിടെ ഇന്നലെ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു’ മിശ്ര കൂട്ടി ചേർത്തു. സംഭവത്തിൽ നിരവധ ബാങ്ക് അക്കൗണ്ടുകൾ, എടിഎം കാർഡുകൾ, വാതുവെപ്പിന്‍റെ വിശദാംശങ്ങളടങ്ങിയ പുസ്തകം, സ്വർണാഭരണങ്ങൾ, വസ്തു രേഖകൾ, തോക്ക് സാമഗ്രികൾ, ഒരു കോടി രൂപ എന്നിവ പിടിച്ചെടുത്തു.



© Madhyamam