ഇന്ത്യൻ ടീമിന് തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ നിർണായക ഏകദിനത്തിൽ സൂപ്പർതാരം കളിക്കില്ല



ലണ്ടൻ: ഏകദിന പരമ്പര ആർക്കെന്ന് തീരുമാനിക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സ് മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ കളിക്കില്ല.

പരിക്കേറ്റ താരം സ്ക്വാഡിൽനിന്ന് പുറത്തായതായാണ് വിവരം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്. ശുഭ്മൻ ഗില്ലും സംഘവും ഒന്നാം ഏകദിനത്തിൽ ആറ് വിക്കറ്റിന് വിജയിച്ചപ്പോൽ, രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് നാല് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി. രണ്ടാം മത്സരത്തിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. സോഫിയ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിനിടെ ഫിസിയോ വന്ന് സുന്ദറിന്റെ തുടയിൽ ബാൻഡേജ് കെട്ടിയിരുന്നു. അഞ്ച് പന്തിൽ രണ്ട് റൺസ് മാത്രം നേടിയ സുന്ദർ, നടക്കാൻ ഏറെ പ്രയാസപ്പെട്ടാണ് ഗ്രൗണ്ട് വിട്ടത്. ഹാംസ്ട്രിങ് പരിക്കാണ് താരത്തെ വലക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, ഏകദിന പരമ്പര നേടി മുഖംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സുന്ദർ ആദ്യ റണ്ണിന് ഓടിയപ്പോൾ തന്നെ പരിക്ക് പറ്റിയിരുന്നു. അതൊരു ഗുരുതരമായ ഹാംസ്ട്രിങ് പരിക്കാണ്, അടുത്ത പന്തിൽ തന്നെ താരം പുറത്താവുകയും ചെയ്തെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക് പ്രതികരിച്ചു. ഇന്ത്യൻ ബാറ്റിങ് നിര വീണ്ടും പരാജയപ്പെട്ട രണ്ടാം ഏകദിനത്തിൽ ജോ റൂട്ടിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെ പരമ്പരയിൽ ഒപ്പമെത്താൻ സഹായിച്ചത്.

അതേസമയം, ലോർഡ്‌സിൽ നടക്കുന്ന മത്സരത്തോടെ വെറ്ററൻ താരം രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിക്കുമന്ന അഭ്യൂഹം ശക്തമാണ്. മത്സരത്തിന് മുന്നോടിയായി രോഹിത്തിന്‍റെ മാതാപിതാക്കൾ ലണ്ടനിലെത്തിയെന്ന റിപ്പോർട്ടും ഇതിന് ശക്തിപകരുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ 11, 26 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്കോറുകൾ. 2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ താരത്തെ പരിഗണിക്കില്ലെന്ന് സെലക്ടർമാർ താരത്തെ അറിയിച്ചതായാണ് വിവരം. രോഹിത്തിന്റെ മാതാപിതാക്കളായ ഗുരുനാഥും പൂർണിമ ശർമയുമാണ് ലണ്ടനിലെത്തിയിരിക്കുന്നത്.



© Madhyamam