ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദ മത്സരങ്ങൾ നടക്കാനിരിക്കെ ആഴ്സനൽ, പി.എസ്.ജി ടീമുകൾ
പാരിസ്: സ്വന്തം മണ്ണിൽ കൈവിട്ട ജയം എതിരാളികളുടെ തട്ടകത്തിൽ വൻമാർജിനിൽ തിരിച്ചുപിടിച്ച് യൂറോപ്പിന്റെ ചാമ്പ്യൻ പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കാൻ ഗണ്ണേഴ്സ് ഇന്നിറങ്ങുന്നു. ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദ മത്സരത്തിൽ പി.എസ്.ജിക്കെതിരെയാണ് ആഴ്സനലിന് പോരാട്ടം.
പ്രീമിയർ ലീഗ് വമ്പന്മാർക്ക് എളുപ്പമാകില്ല ഇന്ന് കാര്യങ്ങളൊന്നും. ആദ്യ കളിയിൽ ഉസ്മാൻ ഡെംബലെ നേടിയ ഏക ഗോളിന് ജയം പിടിച്ച ആവേശത്തിലാണ് ആതിഥേയരായ പി.എസ്.ജി. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം മാത്രമല്ല, കളിക്കരുത്തിലും നിലവിൽ പി.എസ്.ജി തന്നെ ബഹുദൂരം മുന്നിൽ. പ്രിമിയർ ലീഗിൽ പോലും ആഴ്സനലിന് അവസാന അഞ്ചു കളികളിൽ ഒരു ജയം മാത്രമാണ് സമ്പാദ്യം. ഏറ്റവുമൊടുവിലും തോൽവി സമ്മതിച്ചാണ് ടീം എത്തുന്നത്. മറുവശത്ത്, ലീഗ് വണിൽ കപ്പും കിരീടവും എന്നേ സ്വന്തമാക്കിയവരാണ് ആതിഥേയർ. അവസാന കളിയിൽ തോൽവിയായിരുന്നെങ്കിലും ഒട്ടും പ്രധാനമല്ലാത്ത മത്സരമായിരുന്നു അത്. ചാമ്പ്യൻസ് ലീഗ് സെമി കളിച്ച ടീമിലെ 10 പേരെ പുറത്തിരുത്തിയാണ് അന്ന് ലൂയി എന്റിക്വ ആദ്യ ഇലവനെ ഇറക്കിയിരുന്നതും. സീസൺ മുഴുക്കെ തോൽവിയറിയാതെ കുതിച്ച ടീമിന് ഒരു തോൽവി നഷ്ടങ്ങളൊന്നും വരുത്തില്ല എന്നതും പ്രധാനം.
ഇരു ടീമുകളും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ രണ്ടാം ഫൈനലാണ് ലക്ഷ്യം വെക്കുന്നത്. പി.എസ്.ജി കഴിഞ്ഞ തവണയും സെമി വരെയെത്തിയെങ്കിലും ബുണ്ടസ് ലിഗ ടീമായ ബൊറൂസിയ ഡോർട്മുണ്ടിനോട് തോറ്റ് മടങ്ങുകയായിരുന്നു. രണ്ടാം സെമിയിൽ ആദ്യ പാദ ഇലവൻ തന്നെയാകും പി.എസ്.ജിക്കായി ഇറങ്ങുക. ആദ്യ കളിയിൽ ഗോളടിച്ച ഡെംബലെ പരിക്ക് ഭീഷണിയിലാണ്. എന്നാൽ, തിങ്കളാഴ്ച മുതൽ താരം പരിശീലനത്തിനായി ഇറങ്ങിയിട്ടുണ്ട്. ഡോണറുമ്മ, ഹകീമി, മാർക്വിഞ്ഞോസ്, പാച്ചോ, മെൻഡെസ്, നെവസ്, വിറ്റിഞ്ഞ, ഫാബിയൻ, ഡോവു, ഡെംബലെ, ക്വാരറ്റ്ക്ഷലിയ എന്നിവരാകും സാധ്യത ഇലവൻ.
ഗണ്ണേഴ്സ് ടീമിൽ ജൂറിയൻ ടിംബറൊഴികെ മാറ്റങ്ങളുണ്ടാകില്ല. പരിക്കേറ്റ താരത്തിന്റെ സാന്നിധ്യവും സാധ്യമെങ്കിൽ കോച്ച് ആർട്ടേറ്റ ഉറപ്പാക്കും. മധ്യനിരയിൽ തോമസ് പാർട്ടി ഇറങ്ങും. സാക്ക, മാർട്ടിനെല്ലി എന്നിവർക്കൊപ്പം മൈക്കൽ മെറിനോയും ഡെക്ലാൻ റൈസും ചേരുമ്പോൾ ആക്രമണം കടുക്കും.
എന്നാലും പരിക്കുമായി പുറത്തിരിക്കുന്ന കെയ് ഹാവർട്സ്, ഗബ്രിയേൽ, ഗബ്രിയേൽ ജീസസ് എന്നിവരുടെ അഭാവം ടീമിന് നഷ്ടമാകും. ഗോളി ഡേവിഡ് റായയുടെ മികവ് തന്നെയാണ് ടീം കാത്തിരിക്കുന്നത്. റായ, ടിംബർ, സാലിബ, കിവിയർ, ലൂയിസ് സ്കെല്ലി, പാർട്ടി, റൈസ്, ഓഡിഗാർഡ്, സാക്ക, മെറിനോ, മാർട്ടിനെല്ലി എന്നിവരാണ് സാധ്യത ഇലവൻ. മേയ് 31നാണ് ഫൈനൽ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ