
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗില്ലാണ് ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റൻ. ഋഷഭ് പന്തിനു പകരം കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. പന്ത് ടീമിലുണ്ട്.
ജൂണിൽ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് കളിക്കുന്നത്. ഇരു പരമ്പരകൾക്കും വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ഇടവേളക്കുശേഷം ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനാണ് നറുക്ക് വീണത്. ഇടങ്കൈയൻ ബാറ്ററെന്നതാണ് ഇഷാനെ പരിഗണിക്കാൻ കാരണമെന്നാണ് വിവരം. മൂന്നു വർഷത്തെ ഇടവേളക്കുശേഷമാണ് ഇഷാൻ ഇന്ത്യൻ ഏകദിന ടീമിലെത്തുന്നത്.
ഐ.പി.എല്ലില്‍ തിളങ്ങിയ ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ എന്നിവരെ ആദ്യമായി ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഗുര്‍നൂര്‍, ഹര്‍ഷ് എന്നിവര്‍ ടെസ്റ്റ് സ്ക്വാഡിലും ഇടംനേടി. പേസ് കുന്തമുന ജസ്പ്രീത് ബുംറ, വെറ്ററൻ ഓൾ റൗണ്ടർ രവീന്ദ്ര ജദേജ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യരാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ. വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ഏകദിന ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യയും സ്ക്വാഡിലുണ്ട്.
മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞു. ജൂൺ ആറു മുതൽ 10 വരെ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ടെസ്റ്റ് മത്സരം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂൺ 14ന് ധരംശാലയിലും രണ്ടാം മത്സരം 17ന് ലഖ്നോവിലും മൂന്നാം മത്സരം 20ന് ചെന്നൈയിലും നടക്കും.
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഹർപ്രീത് ബ്രാർ, സുത്താർ, ഹർഷ് ദുബെ, ധ്രുവ് ജുറേൽ.
ഇന്ത്യ ഏകദിന സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.
