
മാഞ്ചസ്റ്റർ: ഏവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു! വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്കു അരങ്ങേറ്റത്തിനു വഴിയൊരുക്കാൻ ബലിയാടായത് മലയാളി താരം സഞ്ജു സാസംൺ.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരത്തിന് തിളങ്ങാനാകാത്തതാണ് തിരിച്ചടിയായത്. ഇതിനേക്കാൾ മോശം ഫോമിലുള്ള താരങ്ങൾ ടീമിലുണ്ടായിരിക്കെയാണ് ഇത്തവണയും സഞ്ജുവിനെ ഒഴിവാക്കിയിരിക്കുന്നത്. രണ്ടു മത്സരങ്ങളിൽ കൂടി അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ജു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയതിന്റെ അതൃപ്തി സഞ്ജു സാംസൺ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനോട് പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തിനു മുന്നോടിയായി ഗ്രൗണ്ടിൽ ഇരുവരും സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഈ വിഡിയോയില്‍ സഞ്ജുവിന്റെ പിറകുവശമാണ് കാണുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ മുഖഭാവം വ്യക്തമല്ല. എന്നാൽ, ഗംഭീർ വളരെ ഗൗരവത്തിലാണ് സംസാരിക്കുന്നത്. തന്നെ ഒഴിവാക്കിയ തീരുമാനത്തില്‍ സഞ്ജു ഏറെ നിരാശനും ദുഖിതനുമാണെന്നു ശരീര ഭാഷയില്‍ നിന്നു മനസ്സിലാക്കാനാകും. സഞ്ജുവിനോട് ഏറെ നേരം സംസാരിക്കുന്ന ഗംഭീർ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തന്നെ ഒഴിവാക്കിയേക്കുമെന്ന് അറിഞ്ഞിട്ടും, മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ വൈഭവിന് വലിയ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു സഞ്ജു. വൈഭവിനെ അരികിലേക്ക് വിളിച്ച് തോളിൽ കൈയിട്ട് ആത്മവിശ്വാസം നൽകുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, അരങ്ങേറ്റ മത്സരത്തിൽ വൈഭവിന് വലിയ ഇന്നിങ്സ് കളിക്കാനായില്ല. 10 പന്തിൽ രണ്ടു സിക്സടക്കം 14 റൺസെടുത്ത് പുറത്തായി. ജോഫ്ര ആർച്ചറുടെ പന്തിലാണ് ഒരു തകർപ്പൻ സിക്സ് നേടിയത്. ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ വൈഭവിന്റെ പേരിലായി. ഇതിഹാസം സചിൻ തെണ്ടുൽക്കറിനെയാണ് മറികടന്നത്. വൈസ് ക്യാപ്റ്റൻ തിലക് വർമ വൈഭവിന് അരങ്ങേറ്റ ക്യാപ് കൈമാറി. 15 വയസു മൂന്നു മാസവും ഏഴു ദിവസവും മാത്രമാണ് വൈഭവിന്റെ പ്രായം. സചിന്റെ പേരിലുള്ള ദീർഘകാല റെക്കോഡാണ് ഇതോടെ പഴങ്കഥയായത് -16 വയസും 205 ദിവസവും.
2026 ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. സീസണിൽ 776 റൺസ് നേടി ടോപ്പ് സ്കോററായി. ഇന്ത്യ എ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സ്കാഡിൽ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ‘വണ്ടർ ബോയ്’ എന്നാണ് വൈഭവിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.
