
ഭോപാൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച ‘74 വർഷങ്ങൾക്കുശേഷം: രഞ്ജി ട്രോഫിയിൽ കേരള ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപ്പ്’ പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. രഞ്ജി ട്രോഫിയുടെ 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ പ്രവേശിച്ചതും ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും പരിശീലകൻ എന്ന നിലയിൽ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ശ്രീകൃഷ്ണൻ ഗീതയിലൂടെ പകർന്നുനൽകിയ കാലാതീതമായ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും ആധുനിക സ്പോർട്സ് മേഖലയിൽ പ്രത്യേകിച്ച് ക്രിക്കറ്റിലെ സമ്മർദഘട്ടങ്ങളിൽ എങ്ങനെ പ്രയോഗിക്കാമെന്ന വേറിട്ട ചിന്തയാണ് ഗ്രന്ഥം പങ്കുവെക്കുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, സഞ്ജയ് ബംഗാർ, നടൻ മോഹൻലാൽ തുടങ്ങിയവർ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൃതി നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.
