
ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും മിന്നൽ അർധസെഞ്ചുറികളാണ് ഹൈദരാബാദിനെ മികച്ച നിലയിലെത്തിച്ചത്.
തുടക്കം മുതൽ ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച അഭിഷേക് ശർമ വെറും 15 പന്തിലാണ് അർധസെഞ്ചുറി തികച്ചത്. 22 പന്തിൽ 59 റൺസെടുത്ത അഭിഷേകും ട്രാവിസ് ഹെഡും (23) ചേർന്ന ഒന്നാം വിക്കറ്റ് സഖ്യം 5.5 ഓവറിൽ 75 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ട്രാവിസ് ഹെഡിനെ മുകേഷ് ചൗധരി പുറത്താക്കിയതോടെ ഹൈദരാബാദിന്റെ തകർച്ച തുടങ്ങി. തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ ഇഷാൻ കിഷൻ ഗോൾഡൻ ഡക്കായി മടങ്ങിയത് ആരാധകരെ നിരാശരാക്കി.
മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റത്ത് ഹെൻറിച്ച് ക്ലാസൻ തകർത്തടിച്ചു. 39 പന്തിൽ 59 റൺസെടുത്ത ക്ലാസനാണ് സ്കോർ 190 കടത്തിയത്. ഒരു ഘട്ടത്തിൽ സ്കോർ 220 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളിൽ ചെന്നൈ ബൗളർമാർ ആധിപത്യം സ്ഥാപിച്ചു. അവസാന മൂന്ന് ഓവറിൽ വെറും 17 റൺസ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്. ചെന്നൈയ്ക്കായി ജാമി ഓവർടണും അൻഷുൽ കാംബോജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
