ദുബൈ: ഏഷ്യ കപ്പ് ടൂർണമെന്‍റിന്‍റെ സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യക്കു മുന്നിൽ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ആറു വിക്കറ്റിനാണ് സൂര്യകുമാർ യാദവിന്‍റെയും സംഘത്തിന്‍റെയും ജയം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാകിസ്താൻ ഇന്ത്യയോട് തോൽക്കുന്നത്.
ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ശുഭ്മൻ ഗില്ലിന്‍റെയും വെടിക്കെട്ട് ഇന്നിങ്സാണ് പാകിസ്താന്‍റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്തു തന്നെ ഗാലറി കടത്തിയ അഭിഷേക് 39 പന്തിൽ 74 റൺസെടുത്താണ് പുറത്തായത്. അഞ്ചു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ബാറ്റിങ്. കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ശുഭ്മൻ ഗിൽ 28 പന്തിൽ എട്ടു ഫോറടക്കം 47 റൺസെടുത്തു. ഇരുവരും ഒന്നാം വിക്കറ്റിൽ 9.5 ഓവറിൽ 105 റൺസാണ് അടിച്ചെടുത്തത്.
അഭിഷേകിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും അനാവശ്യമായി ഇന്ത്യൻ ബാറ്ററുമായി ചൊറിഞ്ഞിരുന്നു. ഗില്ലും അമ്പയറും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അടി മുടി വാശിയും പിരിമുറുക്കവും നിറഞ്ഞ മത്സരത്തിൽ ഗില്ലും ഹാരിസ് റൗഫും തമ്മിലും ചെറിയ രീതിയിൽ കൊമ്പുകോർത്തു. മത്സരശേഷം പാകിസ്താൻ ടീമിനെ സമൂഹമാധ്യമങ്ങളിൽ ട്രോളിയാണ് അഭിഷേകും ഗില്ലും ഇതിനുള്ള മറുപടി നൽകിയത്. ‘നിങ്ങൾ വാചകമടിക്കും, ഞങ്ങൾ ജയിക്കും’ -എന്നാണ് അഭിഷേക് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം മത്സരത്തിന്‍റെ ഏതാനും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
‘മത്സരം സംസാരിക്കും, വാക്കുകളല്ല’ -എന്നായിരുന്നു ഗില്ലിന്‍റെ കുറുപ്പ്. പാകിസ്താൻ ഇന്നിങ്സിനിടെ അർധ സെഞ്ച്വറി നേടി. ഓപണർ സാഹിബ്സാദ ഫർഹാൻ ‘ഗൺ ഫയറിങ്’ ആഘോഷം നടത്തിയിരുന്നു. അർധ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഗാലറിയിലേക്ക് വെടിയുതിർക്കുന്ന ആക്ഷനിൽ ബാറ്റിനെ തോക്കാക്കിമാറ്റികൊണ്ട് ആഘോഷിക്കുകയായിരുന്നു. മുമ്പും ‘ഗൺ ഫയറിങ്’ ആഘോഷങ്ങൾ കളത്തിൽ നടത്തിയ സാഹിബ്സാദയുടെ നടപടി വിവാദമായി. പഹൽഗാമിലെ ഭീകരാക്രമണവും തുടർന്ന് ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ സൈനിക നടപടിയും ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പാക് താരത്തിന്റെ പ്രകോപനപരമായ ആഘോഷം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യം ഏഴു പന്തും ആറ് വിക്കറ്റും ശേഷിക്കെ ഇന്ത്യൻ നിര മറികടക്കുകയായിരുന്നു. തിലക് വർമ 19 പന്തിൽ 30 റൺസുമായും ഹാർദിക് പാണ്ഡ്യ ഏഴു പന്തിൽ ഏഴു റൺസെടുത്തും പുറത്താകാതെ നിന്നു. ബാറ്റിങ് ഓർഡറിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസണിന് (13) റൺസെടുക്കനേ കഴിഞ്ഞുള്ളൂ.