ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാവാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. നിലവില്‍ ആറ് ഗോളുമായി മെസി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് ഗോളടിച്ച ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. വരും മത്സരത്തിൽ ഒരൊറ്റ ഗോൾ സ്വന്തമാക്കിയാല്‍ റൊണാള്‍ഡോക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ മെസ്സിക്കാവും.
നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിക്ക് വേണ്ടിയാണ് താരം പന്ത് തട്ടുന്നത്. ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മയാമി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയിട്ടുണ്ട്. തന്‍റെ പഴയ ടീമായ പി.എസ്.ജിയെയാണ് മെസിക്കും സംഘത്തിനും പ്രീക്വാർട്ടറിൽ നേരിടാനുള്ളത്. ജൂണ്‍ 29ന് മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. പി.എസ്.ജിക്കെതിരെ റെക്കോഡ് കുറിക്കുന്ന തന്‍റെ ഗോളിലൂടെ മെസ്സി ടീമിനെ അവസാന എട്ടിലെത്തിക്കുമെന്നാണ് മയാമി ആരാധകരുടെ കണക്കുക്കൂട്ടൽ. മയാമിയെ പ്രീക്വാർട്ടറിലെത്തിച്ചതോടെ മറ്റൊരു റെക്കോഡും മെസി തന്റെ പേരില്‍ കുറിച്ചിരുന്നു. സീനിയര്‍ കരിയറില്‍ ഒറ്റ മേജര്‍ ടൂര്‍ണമെന്റിന്റെ പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.
ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങൾ
ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 7
ലയണല്‍ മെസി – 6
കരീം ബെന്‍സെമ – 6
ഗാരെത് ബെയ്ല്‍ – 6
സീസര്‍ സെല്‍ഗാഡോ – 5
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ