
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് ഞായറാഴ്ച സെമിഫൈനൽ പോരാട്ടം. ബംഗ്ലാദേശാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ തവണത്തെ സ്വർണ ജേതാക്കളായ ഹർമൻപ്രീത് കൗറിനും സംഘത്തിനും ബംഗ്ലാദേശിനെ കീഴടക്കാനായാൽ മെഡൽ ഉറപ്പിക്കാം. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താനെ ശ്രീലങ്കയും നേരിടും.
വനിതാ ഏഷ്യ കപ്പ് കിരീടം നേടിയാണ് ഇന്ത്യ ജപ്പാനിലെത്തിയിരിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ വിജയിച്ച റെക്കോഡും ടീമിനുണ്ട്. ചൈനയുമായുള്ള ക്വാർട്ടർ മത്സരം മഴമൂലം പൂർണമായി ഉപേക്ഷിക്കപ്പട്ടതിനാൽ ഉയർന്ന റാങ്കിങ്ങിന്റെ ആനുകൂല്യത്തിലാണ് ഇവർ കളിക്കളത്തിൽ ഇറങ്ങാതെത്തന്നെ സെമിയിലെത്തിയത്.
സ്മൃതി മന്ദാന, ഷഫാലി വർമ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയും, ദീപ്തി ശർമ, ശ്രീ ചരണി എന്നിവരുടെ നേതൃത്വത്തിലുള്ള സ്പിൻ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന ആയുധം. സ്മൃതിക്ക് അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിത താരമെന്ന റെക്കോഡ് സ്വന്തമാക്കാൻ ഒമ്പത് റൺസ് കൂടി മതി.
