
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ ഒരു സമൂഹമാധ്യമ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജന്മനാടായ ഉത്തരാഖണ്ഡിൽ ഒരു വീട് പണിയാനായി ഭൂമി വാങ്ങുന്നതിന് മുഖ്യമന്ത്രി പുഷ്പർ സിങ് ധാമിയോട് സഹായം അഭ്യർഥിക്കുന്നതാണ് പോസ്റ്റ്.
വർഷങ്ങളായി ഡൽഹിയിലുള്ള വിക്കറ്റ് കീപ്പർ ബാറ്ററർ നാട്ടിലേക്ക് താമസം മാറാനുള്ള നീക്കത്തിലാണ്. മൂന്ന് വർഷമായി അനുയോജ്യമായ ഭൂമിക്കായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ലെന്നും പോസ്റ്റിൽ പറയുന്നു. നാട്ടിലേക്ക് താമസം മാറ്റി, ഉത്തരാഖണ്ഡിന്‍റെ വികസനത്തിനായി എന്തെങ്കിലും ചെയ്യാനും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്താനുമാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. വിപണി നിരക്കിൽ സർക്കാറിൽനിന്ന് തന്നെ ഭൂമി വാങ്ങാൻ തയാറാണ്. സ്വന്തം സംസ്ഥാനത്ത് ആദ്യമായി ഒരു വീട് നിർമിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും താരം വ്യക്തമാക്കി.
പന്തിന്‍റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊട്ടുപിന്നാലെ താരത്തിന് സർക്കാറിന്‍റെ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഉത്തരാഖണ്ഡിനായി താരം നൽകിയ സംഭാവനകൾ വിലമതിക്കുന്നതാണെന്നും വിഷയത്തിൽ ഇടപെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിയതായും മുഖ്യമന്ത്രി എക്സിൽ പ്രതികരിച്ചു. ‘പ്രിയപ്പെട്ട ഋഷഭ് പന്ത്, നിങ്ങൾ ഉത്തരാഖണ്ഡിന്‍റെ അഭിമാനമാണ്. നിങ്ങളുടെ മികച്ച പ്രകടനത്തിലൂടെയും നേട്ടങ്ങളിലൂടെയും രാജ്യത്തും ലോകത്തും ഉത്തരാഖണ്ഡിനെ പ്രശസ്തമാക്കി’ -പുഷ്കർ സിങ് ധാമി കുറിച്ചു. സ്വന്തം സംസ്ഥാനവുമായുള്ള പന്തിന്റെ ബന്ധത്തെയും നാട്ടിലേക്ക് മടങ്ങിവരാനും സംസ്ഥാനത്തിന്‍റെ വികസനത്തിന് സംഭാവന നൽകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിലാണ് പന്തിന്‍റെ ജനനം. ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നതും ഇവിടെ നിന്നാണ്. പ്രഫഷണൽ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ തേടിയാണ് താരം ഡൽഹിലേക്ക് മാറിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും 28കാരനായ താരം ഉത്തരാഖണ്ഡുമായി വൈകാരിക ബന്ധം പുലർത്തിയിരുന്നു. നാടിനെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നത് പതിവായിരുന്നു. നിലവിൽ ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് പന്ത്.
