ലങ്കൻ പര്യടനത്തിന് തുടക്കം; സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ബൗളിങ്, ഗില്ലിന് പരിക്ക്, നായകനായി കെ.എൽ രാഹുൽ



കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിന് തുടക്കം. കൊളംബോ എൻ.സി.സി ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ (എസ്.എൽ.സി ഇലവൻ) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടർന്ന് നായകൻ ശുഭ്മാൻ ഗിൽ ആദ്യ ദിനം കളത്തിലിറങ്ങാത്തതിനാൽ കെ.എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ഓവർ എറിഞ്ഞ മുഹമ്മദ് സിറാജിനെതിരെ ഫോർ അടിച്ചുകൊണ്ട് നിഷാൻ മദൂഷ്കയാണ് ലങ്കൻ ഇലവന്റെ ബാറ്റിങ് തുടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ലങ്കൻ ഇലവൻ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റൺസ് എടുത്തിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ലങ്കൻ പിച്ചുകളുമായി പൊരുത്തപ്പെടാനുള്ള ഏക അവസരമാണിത്. ആദ്യം നാല് ദിവസമായി നിശ്ചയിച്ചിരുന്ന മത്സരം പിന്നീട് മൂന്ന് ദിവസമാക്കി ചുരുക്കുകയായിരുന്നു.

വ്യാഴാഴ്ച നടന്ന പരിശീലനത്തിനിടെ വലത് കൈയിലെ വിരലിന് പരിക്കേറ്റതിനാലാണ് മുൻകരുതലെന്ന നിലയിൽ ഗില്ലിന് ആദ്യ ദിനം വിശ്രമം അനുവദിച്ചതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ബി.സി.സി.ഐ മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിച്ചുവരികയാണ്. പരിക്കേറ്റ പ്രധാന പേസർ ജസ്പ്രീത് ബുംറയുടെ അഭാവവും ടീമിന് തിരിച്ചടിയാണ്. മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് നിരയെ നയിക്കുന്നത്. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മാനവ് സുതർ, സാരാൻശ് ജയിൻ എന്നിവരും ബൗളിങ് നിരയിലുണ്ട്. ഇതുവരെ ടീമിനൊപ്പം ചേരാത്തതിനാൽ സായ് സുദർശനും സന്നാഹ മത്സരത്തിൽ കളിക്കുന്നില്ല. ആദ്യ ടെസ്റ്റിന് മുൻപ് താരം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമീപകാലത്ത് മികച്ച സ്പിൻ ബൗളിങ്ങിനെതിരെ ഇന്ത്യൻ ബാറ്റർമാർ നേരിടുന്ന തകർച്ച ലങ്കയിലും വലിയ വെല്ലുവിളിയാകും. നാട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കും ന്യൂസീലൻഡിനുമെതിരായ പരമ്പരകളിൽ ഇന്ത്യൻ ബാറ്റർമാരുടെ ദൗർബല്യം പ്രകടമായിരുന്നു. 2017-ലാണ് ഇന്ത്യ അവസാനമായി ലങ്കയിൽ പരമ്പര കളിച്ചത്. നിലവിലെ ടീമിലെ കെ.എൽ രാഹുൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്ക് മാത്രമാണ് ലങ്കയിൽ ടെസ്റ്റ് കളിച്ച പരിചയമുള്ളത്. എന്നാൽ, ടീം പൂർണ സജ്ജമാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ തയ്യാറാണെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി. ആദ്യം ബാറ്റ് ചെയ്താലും ബൗൾ ചെയ്താലും തങ്ങൾക്കെതിരെ വരുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും ഗംഭീർ പറഞ്ഞു.



© Madhyamam