
ന്യൂഡൽഹി: ഐ.പി.എൽ 2026-ലെ തകർപ്പൻ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി. ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള ഈ കൗമാരക്കാരനെ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് ഉടൻ ഉൾപ്പെടുത്തണമെന്ന വാദങ്ങൾ ശക്തമാകുമ്പോൾ, ഈ വിഷയത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
16 മത്സരങ്ങളിൽ നിന്ന് 237.31 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റോടെ 776 റൺസാണ് വൈഭവ് ഈ സീസണിൽ അടിച്ചുകൂട്ടിയത്. 72 സിക്സറുകൾ പറത്തിയ താരം ടൂർണമെന്റിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും, ‘മോസ്റ്റ് വാല്യൂയബിൾ പ്ലെയർ’ പുരസ്കാരവും സ്വന്തമാക്കി റെക്കോർഡ് പുസ്തകങ്ങളിൽ ഇടംനേടിയിരുന്നു. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കൻ പര്യടനത്തിലുള്ള താരത്തെ, ഈ മാസം 26-ന് തുടങ്ങുന്ന അയർലൻഡിനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിക്കണമെന്ന് മുൻ താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിദേശ സാഹചര്യങ്ങളിലേക്ക് വൈഭവിനെ പെട്ടെന്ന് ഇറക്കിവിടുന്നത് വലിയ അബദ്ധമാകുമെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ‘സഞ്ജു സാംസണിനും അഭിഷേക് ശർമയ്ക്കും ശേഷമാണ് വൈഭവിന്റെ സ്ഥാനം വരിക. ഇന്ത്യൻ ടീമിലേക്ക് അവനെ തിരഞ്ഞെടുക്കുകയാണെങ്കിൽ തന്നെ, ഐ.പി.എല്ലിലേതിന് സമാനമായ ബാറ്റിംഗ് സാഹചര്യങ്ങളിൽ അവൻ കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശ പിച്ചുകളിലേക്ക് അവനെ നേരിട്ട് ഇറക്കുന്നത് അത്ര നല്ല ആശയമല്ല,’ മഞ്ജരേക്കർ പറഞ്ഞു. കാര്യങ്ങൾ അതിന്റെ സ്വാഭാവികമായ രീതിയിൽ നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ എത്ര വേഗമാണ് മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഏതാനും മാസങ്ങൾക്ക് മുൻപ് എല്ലാവരും സംസാരിച്ചിരുന്ന അഭിഷേക് ശർമയെക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല,’ മഞ്ജരേക്കർ ഓർമ്മിപ്പിച്ചു. വൈഭവിന്റെ ഭാവിയെക്കുറിച്ചും മഞ്ജരേക്കർ വാചാലനായി. ഒരു ടി20 സെൻസേഷനായി തുടരാനാണ് അവൻ ആഗ്രഹിക്കുന്നതെങ്കിൽ അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് പറഞ്ഞ അദ്ദേഹം, ഏകദിനത്തിലെ താരത്തിന്റെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. ‘ഏകദിന ക്രിക്കറ്റിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആദ്യ 10 ഓവറുകളിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ, 2023 ലോകകപ്പിൽ രോഹിത് ശർമ ചെയ്തതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് കഴിയും.’
വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന് മുൻഗണന നൽകുന്ന വൈഭവിന്റെ ശൈലിയെയും അദ്ദേഹം പ്രശംസിച്ചു. ‘ഈ ടൂർണമെന്റിൽ മൂന്ന് തവണയാണ് അവൻ 90-കളിൽ പുറത്തായത്. സെഞ്ചുറികളെക്കുറിച്ച് അവൻ ചിന്തിക്കുന്നതേയില്ല. വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്താകുകയാണെങ്കിലും അവൻ ഒട്ടും സ്വാർഥനല്ല. പ്ലേ ഓഫ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിക്കറ്റുകൾ നഷ്ടപ്പെട്ട് തകരുമ്പോൾ വളരെ പക്വതയോടെ
