ജോസ് മൗറീഞ്ഞോയ്ക്കായി ബെൻഫിക്കയ്ക്ക് 3 ദശലക്ഷം യൂറോ നൽകി റയൽ മാഡ്രിഡ്: സ്കൈ സ്പോർട്സ്


ജോസ് മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക്: റിലീസ് ക്ലോസ് തുക നൽകി ക്ലബ്ബ്

സ്കൈ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, പുതിയ പരിശീലകനെ നിയമിക്കുന്നതിന്റെ ഭാഗമായി റയൽ മാഡ്രിഡ് നിർണായക നടപടി സ്വീകരിച്ചു. ബെൻഫിക്കയുടെ പരിശീലകനായ ജോസ് മൗറീഞ്ഞോയെ ടീമിലെത്തിക്കുന്നതിനായി 3 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് തുക തിങ്കളാഴ്ച, മെയ് 18-ന് റയൽ മാഡ്രിഡ് അടച്ചു.

ഈ സാമ്പത്തിക ഇടപാടിലൂടെ ലിസ്ബണിലെ ക്ലബ്ബുമായുള്ള കരാർ ബാധ്യതകളിൽ നിന്ന് പോർച്ചുഗീസ് പരിശീലകന് ഔദ്യോഗികമായി മോചനം ലഭിച്ചു.

റിലീസ് ക്ലോസ് തുക നൽകിയതോടെ സ്പാനിഷ് വമ്പന്മാരുമായി ഔദ്യോഗിക കരാറിൽ ഒപ്പിടാൻ “സ്പെഷ്യൽ വൺ” എന്നറിയപ്പെടുന്ന മൗറീഞ്ഞോയ്ക്ക് ഇനി തടസ്സങ്ങളില്ല. ഇതോടെ സാന്റിയാഗോ ബെർണബ്യൂവിൽ രണ്ടാമതൊരു പരിശീലക ദൗത്യത്തിന് അദ്ദേഹം തുടക്കം കുറിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മൗറീഞ്ഞോയുടെ ഏജന്റായ ജോർജ് മെൻഡസും റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസും തമ്മിൽ ചർച്ചകൾ വേഗത്തിലാക്കിയിരുന്നു. ടീമിലെ ഡ്രസിംഗ് റൂമിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ പരിഹരിക്കാനും അച്ചടക്കം കൊണ്ടുവരാനും പരിചയസമ്പന്നനായ ഒരു പരിശീലകനെ വേണമെന്ന് ക്ലബ്ബ് ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു.

തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയം ചോദിച്ചിരുന്ന മൗറീഞ്ഞോ, പിന്നീട് മാഡ്രിഡിലേക്കുള്ള മടക്കയാത്രയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2010 മുതൽ 2013 വരെ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ച അദ്ദേഹം ലാലിഗ, കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്.

റയൽ മാഡ്രിഡ് വിട്ട് 13 വർഷത്തിന് ശേഷമാണ് മൗറീഞ്ഞോ വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. റിലീസ് ക്ലോസ് തുക പൂർണ്ണമായി അടച്ചുതീർത്ത സാഹചര്യത്തിൽ, സ്പാനിഷ് ചാമ്പ്യന്മാരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

© Madhyamam