
മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 ലോകകപ്പ് (2026) വിജയത്തിൽ നിർണായക പങ്കുവഹിച്ചതാണ് ഈ നേട്ടത്തിന് അർഹനാക്കിയത്. ന്യൂസിലൻഡ് ഓൾ റൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിലും പുരസ്കാരം നേടി.
ഐ.പി.എൽ അരങ്ങേറ്റത്തിന്റെ 13ാം വാർഷികദിനത്തിലാണ് സഞ്ജുവിനെ തേടി ഐ.സി.സി അംഗീകാരം തേടിയെത്തുന്നത്. ഇന്ത്യൻ ടീം അംഗമായ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കൻ താരം കോണർ എസ്റ്റർഹ്യൂസൻ എന്നിവരെ പിന്നിലാക്കിയാണ് ഈ നേട്ടത്തിനർഹനായത്.ഐ.സി.സി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം നേടുക എന്നത് അവിശ്വസനീയമാണെന്നും ട്വ20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും പുരസ്കാര നേട്ടത്തിനു പിന്നാലെ സഞ്ജു പറഞ്ഞു.
ട്വ 20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്നു സഞ്ജു സാംസൺ. നിർണായകഘട്ടത്തിൽ സഞ്ജു നടത്തിയ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യക്ക് തുണയായത്. സഞ്ജുവിന്റെ പ്രകടനം ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യക്ക് സഹായകമാകുയും ചെയ്തു. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന സഞ്ജു, സൂപ്പർ എട്ട് ഘട്ടത്തിലാണ് ടീമിലെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97, ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ 89, ന്യൂസിലൻഡിനെതിരേ ഫൈനലിൽ 89 റൺസും സഞ്ജു നേടുകയുണ്ടായി. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി 275 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഏകദേശം 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ പ്രകടനം. നിലവിൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് വേണ്ടിയാണ് സജ്ഞു കളിക്കുന്നത്.
