ബെയ്റൂത്: ദക്ഷിണ ലബനനിലെ ജനവാസ മേഖലയിൽ സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ ഫുട്ബോൾ താരത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇസ്രായേൽ പ്രീമിയർ ലീഗിലെ ഹപോയൽ ഹദേര ക്ലബ് ക്യാപ്റ്റനായ മെനാഷെ സെൽക യുദ്ധമുഖത്ത് ആക്രമണം നടത്തുന്ന വിഡിയോയാണ് പുറത്തുവന്നത്. സംഭവത്തെത്തുടർന്ന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷനെ (ഐ.എഫ്.എ) ഫിഫയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഫുട്ബോൾ ലോകം രംഗത്തെത്തി.
ഇസ്രായേൽ ചാനലായ ‘ചാനൽ 14’ പുറത്തുവിട്ട ദൃശ്യങ്ങൾ അൽ ജസീറ സ്ഥിരീകരിച്ചിട്ടുണ്ട്. തകർന്നടിഞ്ഞ കെട്ടിടത്തിനുള്ളിൽനിന്ന് സെൽക മെഷീൻ ഗണ്ണുപയോഗിച്ച് വെടിയുതിർക്കുന്നതും ഗ്രാനേഡ് എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇസ്രായേൽ സൈന്യത്തിലെ പാരട്രൂപ്പർ ബ്രിഗേഡിലെ റിസർവ് സൈനികനാണ് 35ക്കാരനായ സെൽക. ഇതിനുമുമ്പ് ഗസ്സയിലെ വംശഹത്യയിലും ഇയാൾ സജീവമായി പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഉടനടി വിലക്കിയ ഫിഫ, ഇസ്രായേലിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ഫുട്ബോൾ വിദഗ്ധരും ആരാധകരും കുറ്റപ്പെടുത്തുന്നു. ഫുട്ബോൾ താരങ്ങൾ യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൂസൻ ഷലബിയും പ്രതികരിച്ചു.
വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് ഫിഫ അടുത്തിടെ 1.5 ലക്ഷം സ്വിസ് ഫ്രാങ്ക് പിഴ ചുമത്തിയിരുന്നു. എന്നാൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് ഫിഫ കടന്നിരുന്നില്ല.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന യുദ്ധം ലബനാനിലേക്കും ഇറാനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലബനാനിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിന്റെ തെളിവാണ് സെൽകയുടെ വിഡിയോ എന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. വാരാന്ത്യങ്ങളിൽ ഫുട്ബോൾ കളിക്കുകയും പ്രവൃത്തിദിവസങ്ങളിൽ യുദ്ധക്കുറ്റങ്ങളും ചെയ്യുന്ന താരങ്ങളെ ഫിഫ സംരക്ഷിക്കുകയാണെന്ന് ഫുട്ബോൾ എഴുത്തുകാരി ലെയ്ല ഹമദ് വിമർശിച്ചു.
