ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യൻ ടീം പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിന് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ തയാറെടുപ്പ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മാര്‍ച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന കളിക്ക് മുന്നോടിയായി പരിശീലന ക്യാമ്പിന് ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കമാവും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിലെ ഗ്രൗണ്ടിലാണ് കോച്ച് ഖാലിദ് ജമീലിന്റെ നേതൃത്വത്തിൽ ക്യാമ്പ്. താരങ്ങൾ കൊച്ചിയിലെത്തിത്തുടങ്ങി. ഐ.എസ്.എല്‍ ക്ലബുകള്‍ക്കായി കളിച്ചുകൊണ്ടിരിക്കുന്നതിനാൽ താരങ്ങള്‍ ഒരുമിച്ചല്ല വരുന്നത്.

മലയാളികളായ സഹല്‍ അബ്ദുൽ സമദ്, മുഹമ്മദ് ഉവൈസ്, ബിജോയ് വര്‍ഗീസ് തുടങ്ങിയവര്‍ ക്യാമ്പിലുണ്ട്. അന്തിമ ടീമിനെ പിന്നീട് പ്രഖ്യാപിക്കും. പതിറ്റാണ്ടിനുശേഷമാണ് കൊച്ചിയില്‍ ബ്ലൂ ടൈഗേഴ്സ് കളിക്കാനിറങ്ങുന്നത്. 2016 മാര്‍ച്ചില്‍ തുര്‍ക്ക്‌മെനിസ്താനെതിരെ ലോകകപ്പ് യോഗ്യതക്കായായിരുന്നു അവസാന കളി. ഹോങ്കോങ് ടീം 27ന് കൊച്ചിയില്‍ എത്തും. ഇന്ത്യയും ഹോങ്കോങ്ങും ഇതിനകം ഏഷ്യന്‍ കപ്പ് യോഗ്യതയില്‍നിന്ന് പുറത്തായതിനാൽ ഫലം അപ്രസക്തമാണ്. സിംഗപ്പൂര്‍, ഹോങ്കോങ്, ബംഗ്ലാദേശ് ടീമുകള്‍കൂടി ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ രണ്ട് പോയന്റുമായി നാലാംസ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

ടിക്കറ്റ് വിൽപന തുടങ്ങി

എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യ-ഹോങ്കോങ് മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ടിക്കറ്റ് ജീനിയുടെ ആപ്പ് മുഖേന ടിക്കറ്റുകള്‍ വാങ്ങാം. 199 രൂപ മുതലാണ് നിരക്ക്.



© Madhyamam