ഫിഫയുടെ ചരിത്രപരമായ തീരുമാനം; വനിത ടീമുകൾക്ക് പരിശീലകയോ സഹപരിശീലകയോ നിർബന്ധം

സൂറിച്(സ്വിറ്റ്സർലൻഡ്): ഫിഫയുടെ എല്ലാ വനിത ടൂർണമെന്റുകളിലും പങ്കെടുക്കുന്ന ടീമുകളുടെ പരിശീലക സംഘത്തിൽ കുറഞ്ഞത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കി അന്താരാഷ്ട്ര ഫുട്ബാൾ സംഘടന. കഴിഞ്ഞ ദിവസം ഫിഫ കൗൺസിൽ യോഗത്തിലാണ് ചരിത്രപരമായ തീരുമാനമെടുത്തത്. എല്ലാ ടീമുകളിലും മുഖ്യ പരിശീലകയോ അല്ലെങ്കിൽ സഹപരിശീലകയോ ഉണ്ടായിരിക്കണം.

ക്ലബ്, ദേശീയ തലങ്ങളിലുള്ള മുതിർന്നവരുടെ മത്സരങ്ങൾക്കും യുവജന മത്സരങ്ങൾക്കും ഈ നിയമം ബാധകമാണ്. ഈ വർഷം മൊറോക്കോയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിലും അണ്ടർ 20 വനിതാ ചാമ്പ്യൻസ് കപ്പിലും ഇത് പ്രാബല്യത്തിൽ വരും. 2023 വനിതാ ലോകകപ്പിൽ പങ്കെടുത്ത 32 ടീമുകളിൽ കേവലം 10 ടീമുകൾക്ക് മാത്രമാണ് വനിതാ മുഖ്യ പരിശീലകർ ഉണ്ടായിരുന്നത്. 2019ൽ 24 ടീമുകളിൽ ഒമ്പതും (37.5%) 2015ൽ 24ൽ എട്ടും പേർ (33.3%) വനിതകളായിരുന്നു.

ഈ കണക്കുകൾ കാണിക്കുന്നത്, വനിതാ ഫുട്ബാൾ വളരുമ്പോഴും പരിശീലക രംഗത്ത് വനിതകളുടെ പങ്കാളിത്തം ആനുപാതികമായി വർധിക്കുന്നില്ല എന്നാണ്. യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയായ യുവേഫ ഇതിനകം നടപ്പിലാക്കിയ മാതൃക ആഗോളതലത്തിൽ വ്യാപിപ്പിക്കാനാണ് ഫിഫയുടെ ശ്രമം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പുരുഷ പരിശീലകരെ നിയമിക്കുന്ന ടീമുകൾക്ക് വനിതാ സഹപരിശീലകർ നിർബന്ധമാണ്. ‘പരിശീലക വേഷത്തിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും അവർക്ക് വ്യക്തമായ അവസരങ്ങൾ ഒരുക്കുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്’ എന്ന് ഫിഫ ചീഫ് ഫുട്ബാൾ ഓഫിസർ ജിൽ എല്ലിസ് പറഞ്ഞു.



© Madhyamam