ഇംഗ്ലീഷ് പഠിക്കാത്തതിൽ സങ്കടം -മെസ്സി


ലയണൽ മെസ്സി

ബ്വേനസ് എയ്റിസ്: ചെറുപ്പകാലത്ത് പഠനത്തിൽ, വിശിഷ്യാ ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര ശ്രദ്ധ നൽകാനാകാത്തതിൽ പരിഭവം പങ്കുവെച്ച് സൂപ്പർ താരം ലയണൽ മെസ്സി. ലോകത്തെ വിസ്മയിപ്പിച്ച കരിയറിനിടെ പ്രമുഖരിൽ പലരെയും കണ്ടുമുട്ടാൻ ഇടവന്നപ്പോൾ ആശയവിനിമയം അസാധ്യമായത് ‘പകുതി അജ്ഞനെന്ന’ തോന്നൽ സൃഷ്ടിച്ചുവെന്നും 38കാരനായ മെസ്സി പറഞ്ഞു. ‘‘ചില കാര്യങ്ങളിൽ ഞാൻ ഖേദിക്കുന്നു.

ബാലനായിരിക്കെ ഞാൻ ഇംഗ്ലീഷ് പഠിച്ചില്ല. പഠിക്കാൻ സമയമുണ്ടായിരുന്നു. ചുരുങ്ങിയത് ഇംഗ്ലീഷെങ്കിലും അഭ്യസിക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. കടുത്ത ഖേദം തോന്നുന്നു. വലിയ മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടായിരുന്നു. എപ്പോഴും എന്നിലെ ചിന്തയിതാണ്: ‘‘ഒരു വിഡ്ഢിയായി പോയി. എന്റെ സമയം ഞാൻ കളഞ്ഞു. ചെറുപ്പത്തിൽ അത് നിങ്ങൾക്ക് മനസ്സിലാകില്ല. അതേ എനിക്ക് എന്റെ മക്കളോട് പറയാനുള്ളൂ. മികച്ച വിദ്യാഭ്യാസം നേടിയിരിക്കണം. പഠിച്ചുള്ള നേട്ടങ്ങൾ എപ്പോഴും സ്വന്തമാക്കണമെന്നാണ് എപ്പോഴും ഞാൻ മക്കളോട് പറയാറ്.

ഞാൻ പിന്നിട്ട സാഹചര്യങ്ങളൊന്നുമല്ല അവരുടേത്, എനിക്കും ഒന്നിനും കുറവുണ്ടായിട്ടില്ലെങ്കിലും.’’ മെക്സിക്കോയിലെ പോഡ്കാസ്റ്റായ ‘മിറോ ഡി അട്രാസി’നോട് മെസ്സി പറഞ്ഞു. 13ാം വയസ്സിലാണ് ജന്മനാടായ റൊസാരിയോയിൽനിന്ന് മെസ്സി ബാഴ്സലോണയിലെത്തിയത്. അർജന്റീനയിലെ സ്കൂൾ കാലം ദുരന്തമായിരുന്നെന്നും സൂപ്പർ താരം പറഞ്ഞു. ബാഴ്സലോണയിലേക്ക് പോകാനിരിക്കുകയാണെന്ന് അറിയാമായിരുന്നു. ‘ലാ മാസിയ’(ബാഴ്സലോണ യൂത്ത് അക്കാദമി)യിലാണ് ഞാൻ ഹൈസ്കൂൾ പൂർത്തിയാക്കിയത്. ഫുട്ബാളിൽ അത്യുന്നതി പ്രാപിക്കാനായതിനൊപ്പം മറ്റു ചില പാഠങ്ങളും അനുഭവങ്ങളുംകൂടി ലഭിച്ചെന്നും താരം കൂട്ടിച്ചേർത്തു.

© Madhyamam