ദക്ഷിണാഫ്രിക്കക്കെതിരായ വമ്പൻ തോൽവി; സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുമെന്ന സൂചന നൽകി ഇന്ത്യൻ സഹപരിശീലകൻ



മുംബൈ: ഐ.സി.സി ട്വന്റി ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ഇന്ത്യൻ സഹപരിശീലകൻ റയാൻ ടെൻ ഡോഷേറ്റ്. മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യക്ക് മികച്ച കളിക്കാരുണ്ട്. ഇപ്പോൾ രണ്ട് ചോദ്യമാണ് നമുക്ക് മുന്നിൽ ഉയരുന്നത്. ഈ ടീമിൽ തന്നെ നിൽക്കണോ, അതോ മാറ്റങ്ങൾ വേണമെന്നോയെന്നതാണ്. ഒന്നുകിൽ കഴിഞ്ഞ 18 മാസമായി മികച്ച രീതിയിൽ കളിക്കുന്ന ഇപ്പോൾ കുറച്ച് റൺസ് എടുക്കുന്ന താരങ്ങളുമായി മുന്നോട്ട് പോകാം. അല്ലെങ്കിൽ സഞ്ജുവിനെ പോലുളള മനോഹരമായി കളിക്കുന്ന കളിക്കാരെ ടീമിലേക്ക് കൊണ്ടു വരാം. ടോപ് ഓർഡറിൽ വലംകൈയ്യനായ സഞ്ജുവെത്തുന്നത് ഗുണകരമാവും. വരും ദിവസങ്ങളിൽ ഇത് ചർച്ചയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 76 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 110 റൺസിൽ വീണു. 42 റൺസെടുത്ത ശിവം ദുബെക്കൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.

ഞെട്ടിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ഉണ്ടായത്. സ്കോർബോർഡിൽ റണ്ണെത്തുമ്പോഴേക്കും ഇഷാൻ കിഷൻ വീണു. മാക്രത്തിനായിരുന്നു വിക്കറ്റ്. പിന്നാലെ തിലക് വർമ്മയും (1) അഭിഷേക് ശർമ്മയും(15) വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. വാഷിങ്ടൺ സുന്ദർ(11) വന്നപോലെ മടങ്ങി. സൂര്യകുമാർ യാദവിനും (18) ഹാർദിക് പാണ്ഡ്യക്കും (18) ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരറ്റത്ത് ദു​ബെ പിടിച്ചുനിന്നുവെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഒടുവിൽ 18.5 ഓവറിൽ 111 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിച്ചു.



© Madhyamam