പാകിസ്താനെതിരായ മത്സരത്തിലും അഭിഷേക് ശർമ്മ കളിച്ചേക്കില്ല; ഓപ്പണറായി സഞ്ജു തുടർന്നേക്കും



മുംബൈ: ട്വന്റി 20 ലോകകപ്പിൽ അണുബാധമൂലം നമീബിയക്കെതിരെ കളിക്കാതിരുന്ന അഭിഷേക് ശർമ്മ പാകിസ്താനെതിരായ മത്സരത്തിലും പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെങ്കിലും അഭിഷേക് പൂർണമായും ഫിറ്റ്നെസ്സ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കടുത്ത പനിയും വയറുവേദനയുമാണ് അഭിഷേകിന് അനുഭവപ്പെട്ടത്. ഡിസ്ചാർജിന് ശേഷവും അഭിഷേക് ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അണുബാധക്ക് ശേഷം അഭിഷേക് ശർമ്മയുടെ ഭാരം കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു മത്സരം കളിക്കാനുളള ശാരീരികക്ഷമത അഭിഷേകിനില്ലെന്നാണ് സൂചന. വരും ദിവസങ്ങളിലെ പ്രാക്ടീസ് സെഷനുകളിൽ അഭിഷേക് ഇറങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഒന്നോ രണ്ടോ മത്സരങ്ങൾ അഭിഷേകിന് നഷ്ടമായേക്കാമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. അഭിഷേകില്ലെങ്കിൽ സഞ്ജു തന്നെ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുമെന്നാണ് സൂചന. നമീബിയക്കെതിരായ മത്സരത്തിൽ വലിയൊരു സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും നിലവിലെ ടീമിനെ തന്നെ ഇന്ത്യ പാകിസ്താനെതിരായ മത്സരത്തിലും നിലനിർത്താനാണ് സാധ്യത. അങ്ങനെയെങ്കിലും സഞ്ജു തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യും.

നമീബിയ 116ന് പുറത്ത്; ഇന്ത്യക്ക് റെക്കോഡ് ജയം, പാകിസ്താനെ പിന്നിലാക്കി ഗ്രൂപ്പിൽ ഒന്നാമത്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ ദുർബലരായ നമീബിയയെയും കീഴടക്കി ഇന്ത്യയുടെ മുന്നേറ്റം. 210 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആഫ്രിക്കൻ ടീം 116 റൺസിന് ഓൾഔട്ടായി. 29 റൺസ് നേടിയ ഓപണർ ലോറൻ സ്റ്റീൻകാമ്പാണ് അവരുടെ ടോപ് സ്കോറർ. 93 റൺസിനാണ് ഇന്ത്യയുടെ വിജയം. റൺ അടിസ്ഥാനത്തിൽ ട്വന്‍റി220 ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. ഓൾറൗണ്ട് പ്രകടനവുമായി കളംനിറഞ്ഞ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപി. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എയിൽ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 209, നമീബിയ – 18.2 ഓവറിൽ 116ന് പുറത്ത്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ തുടക്കത്തിൽ ശ്രദ്ധയോടെയാണ് കളിച്ചത്. പവർപ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 58 റൺസാണ് അവർ നേടിയത്. ആറാം ഓവറിൽ ടീം സ്കോർ 50 കടത്തിയെങ്കിലും അടുത്ത 50 റൺസ് നേടാൻ എട്ടോവർ വേണ്ടിവന്നു. സ്കോർ ബോഡിൽ മൂന്നക്കം തികയും മുമ്പ് ആറ് വിക്കറ്റുകൾ വീണു. അഞ്ച് റൺസിന്‍റെ ഇടവേളയിൽ അവസാന നാല് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തിയ നമീബിയ വമ്പൻ തോൽവി ഏറ്റുവാങ്ങി. ഇന്ത്യക്കായി വരുൺ ചക്രവർത്തി രണ്ടോവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റ് പിഴുതു. നേരത്തെ അർധ സെഞ്ച്വറി നേടിയ ഹാർദി പാണ്ഡ്യ രണ്ട് വിക്കറ്റുകൾ നേടി ബൗളിങ്ങിലും മികവ് കാട്ടി.



© Madhyamam