
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇറ്റലിക്ക് ചരിത്ര വിജയം സമ്മാനിച്ച ആന്തണി മോസ്‌കക്കും ജസ്റ്റിൻ മോസ്‌കക്കും പുറമെ മറ്റൊരു സഹോദര ജോടി കൂടി ടീമിലുണ്ട്. മനെന്റി സഹോദരങ്ങളെന്നറിയപ്പെടുന്ന ഹാരി മനെന്റിയും ബെഞ്ചമിൻ മനെന്റിയും.
മോസ്ക സഹോദരങ്ങൾ ഓപണിങ് ബാറ്റർമാരാണെങ്കിൽ ടീമിന്റെ നായകനായ ഹാരിയും ബെഞ്ചമിനും ബൗളിങ് ഓൾ റൗണ്ടർമാരാണ്. നാലുപേരും ജനിച്ചത് ആസ്ട്രേലിയയിലും. മുത്തശ്ശിമാരുടെ ഇറ്റാലിയൻ പാരമ്പര്യം വഴിയാണ് ഇവർ അസൂറി ടീമിന് വേണ്ടി കളിക്കാൻ യോഗ്യത നേടിയത്.
34കാരനായ ആന്തിണി മോസ്‌ക ദേശീയ ടീമിനായി 21 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. 31 വയസ്സുള്ള അനിയൻ ജസ്റ്റിൻ 22 കളികളിലും ഇറങ്ങി.
ലോകകപ്പ് ചരിത്രത്തിൽ ഇന്നിങ്സ് ഓപൺ ചെയ്യുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോഡ് മൂന്ന് ദിവസം മുമ്പ് കൊൽക്കത്തയിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ഇവർ സ്വന്തമാക്കി. 28കാരനായ ബെഞ്ചമിന്റെ ഒമ്പതാം അന്താരാഷ്ട്ര ട്വന്റിയായിരുന്നു ഇന്നലത്തെത്. 25കാരൻ ഹാരി 22 മത്സരങ്ങളിലും ഇറ്റാലിയൻ ജഴ്സിയണിഞ്ഞു.
