അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി, അഫ്ഗാൻ കടന്നാൽ ഫൈനൽ

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്താനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ പ്രവേശിച്ചത്. അയൽക്കാരെ തോൽപിക്കാനായാൽ ഇന്ത്യക്ക് ആറാം കിരീടത്തനരികിലെത്താം.

വൻ സ്കോറുകൾ നേടാൻ മികവുള്ള ബാറ്റിങ് നിരയും ഏത് സമയവും കളിയുടെ ഗതി തിരിച്ചുവിടാൻ കഴിയുന്ന ബൗളർമാരുമാണ് ഇന്ത്യയുടെ ശക്തി. ഓപണറായെത്തുന്ന 14കാരൻ വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു എന്നിവരെല്ലാം ഫോമിലാണ്. മലയാളി ഓപണർ ആരോൺ ജോർജും ബാറ്റിങ്ങിൽ അവസരത്തിനൊത്തുയരുക കൂടി ചെയ്താൽ കാര്യങ്ങൾ എളുപ്പമാവും. ഓൾ റൗണ്ടർമാരായ ക്യാപ്റ്റൻ മഹാത്രെ, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ പട്ടേൽ എന്നിവരും മികച്ച സംഭാവനകളർപ്പിക്കുന്നു. അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.

ചാമ്പ്യന്മാർ പുറത്ത്; ഇംഗ്ലണ്ട് ഫൈനലിൽ

ബുലാവായോ: നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ 27 റൺസിനായിരുന്നു ഇംഗ്ലീഷുകാരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റിന് 277 റൺസെടുത്തു. ഓസീസ് മറുപടി 47.3 ഓവറിൽ 250ൽ തീർന്നു. ക്യാപ്റ്റന്മാരായ തോമസ് റൂ (110) ഇംഗ്ലണ്ടിനായും ഒലിവർ പീക് (100) ആസ്ട്രേലിയക്കായും സെഞ്ച്വറി നേടി. ഇന്നത്തെ ഇന്ത്യ-അഫ്ഗാനിസ്താൻ രണ്ടാം സെമി വിജയികളെ വെള്ളിയാഴ്ചത്തെ ഫൈനലിൽ ഇംഗ്ലീഷ് സംഘം നേരിടും.



© Madhyamam