
വിശാഖപട്ടണം: നാലാം ട്വന്‍റി20 മത്സരത്തിലും ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മൂന്ന് കളികളും അനായാസം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ലോകകപ്പിന് മുമ്പത്തെ അവസാനത്ത പരമ്പരയെന്ന നിലയിൽ അഞ്ചും സ്വന്തമാക്കി വൈറ്റ് വാഷിനാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്‍റെയും ശ്രമം. നിലവിലെ ചാമ്പ്യന്മാരെന്നനിലയിലും ആതിഥേയരെന്ന നിലയിൽ ലോകകിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നുമില്ല. ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബാറ്റർ ഇഷാൻ കിഷനു പകരം പേസർ അർഷ്ദീപ് സിങ്ങിനെയാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.
പേശിയിലെ പരിക്കിനെ തുടർന്നാണ് ഇഷാനെ പുറത്തിരുത്തിയത്. ന്യൂസിലൻഡ് ടീമിലും ഒരുമാറ്റമുണ്ട്. കൈൽ ജാമിസനു പകരം സാക്ക് ഫോൾക്‌സ് കളിക്കും. മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായി പരാജയപ്പെടുന്നത് ആരാധകരെ മാത്രമല്ല ടീമിനെയും നിരാശയിലാഴ്ത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ടീമിൽ അവസരം കിട്ടിയ സഞ്ജു, ഈ പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിലായി ആകെ നേടിയത് വെറും 16 റൺസ്.
അതിൽത്തന്നെ കഴിഞ്ഞ കളിയിൽ ഗോൾഡൻ ഡക്കായിരുന്നു. സഞ്ജുവിന് ഇന്നും തിളങ്ങാനായില്ലെങ്കിൽ പരിക്ക് ഭേദമായി തിലക് വർമ തിരിച്ചുവരുന്നതോടെ ലോകകപ്പിലെ പ്ലേയിങ് ഇലവനിൽ താരത്തിന്റെ കാര്യം സംശയത്തിലാകും.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ഹർഷിത് റാണ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ടിം സീഫർട്ട്, ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, ഇഷ് സോഡി, സാക്ക് ഫോൾക്‌സ്, മാർക്ക് ചാപ്‌മാൻ, രചിൻ രവീന്ദ്ര, മാറ്റ് ഹെൻട്രി, ജേക്കബ് ഡഫി.
