പാരീസ്: ഫ്രഞ്ച് ക്ലബായ പി.എസ്.ജിയെ യുവേഫ ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് ലീഗ് കപ്പിലും കിരീടമണിയിച്ച പ്രകടനവുമായി പോയ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ സ്വന്തമാക്കിയതിന്റെ തിളക്കത്തിലാണ് ഒസ്മാനെ ഡെംബലെ.
35 ഗോളും 16 അസിസ്റ്റുമായി 2024-25 സീസണിലെ മിന്നും താരമായ ഡെംബലെക്ക് ബാലൺഡി ഓർ പുരസ്കാര പോരാട്ടത്തിലും എതിരാളികളില്ലെന്നതായിരുന്നു സത്യം. പുരസ്കാര രാവും ആഘോഷവും കഴിഞ്ഞ്, താരങ്ങളെല്ലാം തങ്ങളുടെ കളിത്തട്ടിൽ വീണ്ടും സജീവമായി തുടങ്ങിയതിനു പിന്നാലെ ബാലൺ ഡി ഓർ സംഘാടകരായ ഫ്രാൻസെ ഫുട്ബാൾ മാഗസിൻ അധികൃതർ പുരസ്കാര പോയന്റ് പട്ടിക പുറത്തു വിട്ടപ്പോൾ ഡെംബലെയുടെ വലിപ്പം ലോകം ഒരിക്കൽകൂടി തിരിച്ചറിഞ്ഞു.
100 വോട്ടർമാർ; 10 താരങ്ങൾക്ക് വോട്ട്
ലോകത്തെ മുൻനിര ഫിഫ റാങ്കിങ്ങ് രാജ്യങ്ങളിൽ നിന്നുള്ള 100 മാധ്യമ പ്രവർത്തകരാണ് ബാലൺഡിഓർ പുരസ്കര ജേതാവിനെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്തത്. 30 താരങ്ങൾ അടങ്ങിയ സാധ്യതാ പട്ടികയിൽ നിന്നും ഓരോ വോട്ടർക്കും 10 പേർക്ക് വീതം ഒന്ന് മുതൽ 10 വരെ സ്ഥാനങ്ങൾ നിർണയിച്ച് വോട്ട് ചെയ്യാം. ഒന്നാം വോട്ട് ലഭിക്കുന്ന താരത്തിന് 15 പോയന്റും, രണ്ടിന് 12, മൂന്നിന് 10, നാലിന് എട്ട്, എങ്ങിങ്ങനെ പത്താം വോട്ടിന് ഒരു പോയന്റ് എന്ന നിലയിലാണ് കണക്കാക്കുന്നത്.
ലോകമെങ്ങുമുള്ള ഫുട്ബാൾ ജേണലിസ്റ്റുകൾ സജീവമായി മാറ്റുരച്ച മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഡെംബലെയുടെ വിജയം. 1380 പോയന്റുകൾ ഡെംബലെ പോക്കറ്റിലാക്കി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുടെ കൗമാരക്കാൻ ലാമിൻ യമാലായിരുന്നു. എന്നാൽ, പുരസ്കാരം സ്വന്തമാക്കിയ ഡെബലെയുമായി 321 പോയന്റിന്റെ വ്യത്യാസം. കോപ ട്രോഫി നേടിയ ലമിൻ യമാലിന് 1059 പോയന്റേ നേടാനായുള്ളൂ. പി.എസ്.ജിയുടെ പോർചുഗീസ് താരം വിടീന്യ മൂന്നാമതും (703), ലിവർപൂളിന്റെ മുഹമ്മദ് സലാഹ് (657) നാലാമതുമെത്തി.
കഴിഞ്ഞ തവണ 41 പോയന്റ് വ്യത്യാസത്തിലായിരുന്നു റോഡ്രി വിനീഷ്യസ് ജൂനിയറിനെ മറികടന്ന് ബാലൺഡി ഓർ ജേതാവായത്. എന്നാൽ ഇത്തവണത്തെ ഡെംബലെ വിജയം ആധികാരികമായി.
ഏറ്റവും മികച്ച പോയന്റ് ലീഡ് ഇന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. 2016ൽ ലയണൽ മെസ്സിയെ 429 പോയന്റിന് പിന്തള്ളി നേടിയ ലീഡിനെ തൊടാൻ ഡെംബലെക്കും കഴിഞ്ഞില്ല.
100 വോട്ടർമാരിൽ നിന്നും 73 പേരുടെ ഒന്നാം വോട്ട് നേടിയാണ് ഡെംബലെ ഈ വർഷത്തെ താരമായി മാറിയത്. യൂറോപ്പിൽ നിന്നുള്ള 29 വോട്ടർമാരുടെ ആദ്യ വോട്ട് ഡെംബലെക്ക് അനുകൂലമായി ലഭിച്ചു. ആഫ്രിക്കയിൽ നിന്ന് 14 ഫസ്റ്റ് വോട്ടും, തെക്കനമേരിക്കയിൽ നിന്ന് 13 ഫസ്റ്റ് വോട്ടും, മിഡൽ ഈസ്റ്റിൽ നിന്ന് ഏഴും, ഏഷ്യയിൽ നിന്ന് നാലും, വടക്കൻ അമേരിക്കയിൽ നിന്ന് നാലും, ഓഷ്യാനിയ രണ്ടും ഫസ്റ്റ് വോട്ടുകൾ ഡെംബലെക്ക് അനുകൂലമായി വീണു.
രണ്ടാമതുള്ള ലാമിൻ യമാലിന് 11 ഫസ്റ്റ് വോട്ടും, വിടീന്യക്ക് ആറും ഫസ്റ്റ് വോട്ടുകളാണ് ലഭിച്ചത്.
ഡെബലെക്കൊപ്പം അഞ്ച് പി.എസ്.ജി താരങ്ങളാണ് അവസാന പത്തുപേരിൽ ഇടം പിടിച്ചത്. അതേസമയം, റെയ്മണ്ട് കോപ, മിഷേൽ പ്ലാറ്റിനി, ജീൻ പിയറി പാപിൻ, സിനദിൻ സിദാൻ, കരിം ബെൻസേമ എന്നിവർക്കു ശേഷം ബാലൺഡിഓറിൽ മുത്തമിടുന്ന ആറാമത്തെ ഫ്രഞ്ചു താരം കുടിയാണ് ഡെംബലെ.
ബാലൺ ഡി ഓർ 2025 പോയന്റ് റാങ്കിങ്
1 ഒസ്മാനെ ഡെംബലെ – 1380
2. ലമിൻ യമാൽ- 1059
3. വിടീന്യ – 703
4. മുഹമ്മദ് സലാഹ്- 657
5. റഫീന്യ- 620
6. അഷ്റഫ് ഹകിമി- 484
7. കിലിയൻ എംബാപ്പെ- 378
8. കോൾ പാമർ- 211
9. ജിയാൻലൂയിജി ഡോണറുമ്മ- 172
10. നുനോ മെൻഡിസ് – 171