മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ റയൽ മാഡ്രിഡ് – മാഞ്ചസ്റ്റർ സിറ്റി ആദ്യപാദ പോരാട്ടത്തിനുള്ള ടിക്കറ്റ് നിരക്കുകൾ പുറത്ത്. മാർച്ച് 11-ന് സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന ക്ലാസിക് പോരാട്ടത്തിന് മുൻ വർഷങ്ങളിലെ നോക്കൗട്ട് മത്സരങ്ങളേക്കാൾ വില വർധനവാണ് ഉള്ളത്. പൊതുജനങ്ങൾക്കായുള്ള ടിക്കറ്റുകൾക്ക് 120 യൂറോ (12,794 ഇന്ത്യൻ രൂപ) മുതലാണ് വില ആരംഭിക്കുന്നത്. ഗാലറിയിലെ നാലാം നിരയിലുള്ള സീറ്റുകൾക്കാണിത്. കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലായുള്ള ലാറ്ററൽ ട്രിബ്യൂണുകളിലെ സീറ്റുകൾക്ക് 445 യൂറോ (47,447 ഇന്ത്യൻ രൂപ) വരെയാണ് വില.

ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നപ്പോഴും ക്ലബ് അംഗങ്ങൾക്ക് 30 ശതമാനത്തോളം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റില്ലാത്ത ക്ലബ്ബ് അംഗങ്ങൾക്ക് തെക്ക് അല്ലെങ്കിൽ വടക്ക് വശങ്ങളിലുള്ള സ്റ്റാൻഡുകളിൽ 84 യൂറോയ്ക്ക് (8,956 ഇന്ത്യൻ രൂപ) ടിക്കറ്റ് സ്വന്തമാക്കാം. ലാറ്ററൽ ട്രിബ്യൂണുകളിലേക്കുള്ള പ്രവേശനത്തിന് ഇവർ 312 യൂറോ (33,266 ഇന്ത്യൻ രൂപ) നൽകിയാൽ മതിയാകും. ക്ലബ്ബിനെ പിന്തുണയ്ക്കുന്നവർക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണിത്. ഏറ്റവും മികച്ച കാഴ്ചയൊരുക്കുന്ന ലാറ്ററൽ ഏരിയകൾക്കാണ് കൂടുതൽ വില. ഇവിടുത്തെ ആദ്യ നിരയ്ക്ക് 390 യൂറോയും (41,582 ഇന്ത്യൻ രൂപ) രണ്ടാം നിരയ്ക്ക് 310 യൂറോയുമാണ് (33,053 ഇന്ത്യൻ രൂപ) പൊതുജനങ്ങൾ നൽകേണ്ടത്.
സീസൺ ടിക്കറ്റുള്ളവർക്കും ക്ലബ്ബ് അംഗങ്ങൾക്കും ശേഷമാകും പ്രീമിയം മാഡ്രിഡിസ്റ്റ കാർഡുടമകൾക്ക് അവസരം ലഭിക്കുക. മാർച്ച് 5 മുതലാണ് പൊതുജനങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന ആരംഭിക്കൂ. മത്സരത്തിനുള്ള ആവശ്യക്കാർ വർധിച്ചതോടെ റീസെയിൽ മാർക്കറ്റിലും അനൗദ്യോഗിക പ്ലാറ്റ്ഫോമുകളിലും ടിക്കറ്റുകൾക്ക് തീവിലയാണ്. യഥാർത്ഥ വിലയുടെ മൂന്നിരട്ടിയിലധികമാണ് ഇവർ ഈടാക്കുന്നത്. മികച്ച സീറ്റുകൾക്ക് ഇപ്പോൾ തന്നെ 1,000 യൂറോയ്ക്ക് (1 ലക്ഷം ഇന്ത്യൻ രൂപ) മുകളിലാണ് നിരക്ക്. സാന്റിയാഗോ ബെർണബ്യൂവിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ, സ്റ്റേഡിയത്തിന്റെ പൂർണ്ണ ശേഷിയിലാണ് മത്സരം നടക്കുക. ഒരു പ്രീ ക്വാർട്ടർ മത്സരത്തിൽ നിന്ന് ലഭിക്കാവുന്ന റെക്കോർഡ് വരുമാനമാണ് ക്ലബ്ബ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
