ലിവർപൂളിന്റെ നിലവിലെ പരിശീലകൻ ആർനെ സ്ലോട്ടിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ സ്റ്റീവ് നിക്കോൾ. പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള ശ്രമത്തിനിടെ ടീം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും, മാനേജരിലുള്ള വിശ്വാസം ലിവർപൂൾ താരങ്ങൾ പൂർണ്ണമായും കൈവിട്ടുവെന്നും നിക്കോൾ ആരോപിച്ചു.
ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വഴങ്ങിയ തോൽവി ലിവർപൂളിന്റെ ഈ സീസണിലെ 11-ാം പ്രീമിയർ ലീഗ് പരാജയമാണ്. എല്ലാ ടൂർണമെന്റുകളിലുമായി മൊത്തം 18 തോൽവികളാണ് ലിവർപൂൾ ഇതുവരെ ഏറ്റുവാങ്ങിയത്. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനായുള്ള യോഗ്യതാ മത്സരങ്ങളിൽ ടീം ഇപ്പോഴും ശക്തമായ നിലയിലാണെങ്കിലും, വേനൽക്കാലത്ത് പരിശീലകനെ മാറ്റുന്നതിനെക്കുറിച്ച് ക്ലബ് ആലോചിക്കണമെന്ന് നിക്കോൾ അഭിപ്രായപ്പെടുന്നു. സാഹചര്യം അനുകൂലമാണെങ്കിൽ സാബി അലോൺസിയെ ടീമിലെത്തിക്കാൻ ലിവർപൂൾ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ടീം പൂർണ്ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. സോബോസ്ലായി ഒഴികെ മറ്റാരെക്കുറിച്ചും നല്ലതൊന്നും പറയാനില്ല. സാബി അലോൺസി ലിവർപൂളിലേക്ക് വരാൻ തയ്യാറായാൽ ക്ലബ് അദ്ദേഹത്തെ നിയമിക്കും, കാരണം അവർ ഇപ്പോൾ അത്രയും വലിയ അരാജകത്വത്തിലാണ്. ആർനെ സ്ലോട്ടിന്റെ കീഴിൽ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്,” നിക്കോൾ പറഞ്ഞു.
“താരങ്ങളുടെ പ്രകടനത്തിൽ നിന്ന് തന്നെ അവർക്ക് വഴികാണാതെ പോയെന്ന് വ്യക്തമാണ്. സ്ലോട്ട് എല്ലാവരെയും സഹായിക്കാനും സംസാരിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും, താരങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് കാണപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. ഒരേ മാനേജരെയും ഒരേ താരങ്ങളെയും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. ഒരു ബോംബ് വെച്ച് തകർത്ത് പുതിയൊരു തുടക്കം കുറിക്കേണ്ട സമയമാണിത്. ആർനെ സ്ലോട്ടിനെ വെച്ച് ഇനിയൊരു മാറ്റം കൊണ്ടുവരാനാകുമെന്ന് ഞാൻ കരുതുന്നില്ല,” എന്നും നിക്കോൾ വ്യക്തമാക്കി.
