ലിവർപൂൾ പോരാട്ടത്തിന് മുൻപ് റോബർട്ട് സാഞ്ചസിന് കൺകഷൻ പരിശോധന


പ്രീമിയർ ലീഗിൽ ലിവർപൂളുമായുള്ള നിർണായക മത്സരത്തിന് മുന്നോടിയായി ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് വൈദ്യപരിശോധനയ്ക്ക് വിധേയനാകും. തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് കൺകഷൻ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ചെൽസി താരത്തെ നിരീക്ഷിക്കുന്നതെന്ന് ദ സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിനിടെയാണ് സാഞ്ചസിന് പരിക്കേറ്റത്. മത്സരത്തിന്റെ 66-ാം മിനിറ്റിൽ മോർഗൻ ഗിബ്‌സ്-വൈറ്റുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് താരത്തിന് കളം വിടേണ്ടി വന്നിരുന്നു. 3-1 എന്ന സ്കോറിന് ചെൽസി പരാജയപ്പെട്ട മത്സരമായിരുന്നു അത്.

ഇരു താരങ്ങളെയും ഔദ്യോഗികമായി ‘കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ’ ആയി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, എഫ്എയുടെ ‘റിട്ടേൺ-ടു-പ്ലേ’ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാഞ്ചസിനെ ക്ലബ്ബ് നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചെൽസിയുടെ കോഭാം പരിശീലന ഗ്രൗണ്ടിൽ വെച്ച് താരത്തിന് വിശദമായ മെഡിക്കൽ പരിശോധനകൾ നടത്തും.

ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച അവസാനം ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ സാഞ്ചസ് കളിക്കുമോ എന്ന കാര്യത്തിൽ ക്ലബ്ബ് അന്തിമ തീരുമാനമെടുക്കും.

© Madhyamam