എംബാപ്പെയുടെ പെരുമാറ്റത്തിൽ അതൃപ്തി; എൽ ക്ലാസിക്കോയിൽ കളിക്കാൻ ഫ്ലോറന്റീനോ പെരസിന്റെ സമ്മർദ്ദം


കിലിയൻ എംബാപ്പെയുടെ പെരുമാറ്റത്തിൽ അതൃപ്തിയുമായി ഫ്ലോറന്റീനോ പെരസ്

എൽ പെരിയോഡിക്കോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റയൽ മാഡ്രിഡിന്റെ ദീർഘകാല പദ്ധതികളിൽ നിർണായക നേതൃസ്ഥാനം നൽകിയ കിലിയൻ എംബാപ്പെയുടെ പെരുമാറ്റത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് അതീവ നിരാശനാണ്.

താരത്തിന്റെ മനോഭാവത്തെച്ചൊല്ലി നിരന്തരമായ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ഫ്രഞ്ച് താരവും ടീമിലെ പകുതിയോളം സഹതാരങ്ങളും തമ്മിൽ അകൽച്ചയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സീസണിൽ മികച്ച ഗോൾ വേട്ട തുടരുമ്പോഴും, 27-കാരനായ എംബാപ്പെയുടെ പ്രകടനങ്ങൾ സ്വാർത്ഥമാണെന്ന് വിമർശനമുണ്ട്. സഹതാരങ്ങളുമായി ഒത്തിണങ്ങി കളിക്കാത്തതും പ്രതിരോധ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും കടുത്ത പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.

റയൽ മാഡ്രിഡ് സമനില വഴങ്ങിയ മത്സരത്തിനിടെ എംബാപ്പെയ്ക്ക് ഹാംസ്ട്രിംഗ് പരിക്കേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച എസ്‌പാനിയോളിനെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഈ ഞായറാഴ്ച നടക്കുന്ന എൽ ക്ലാസിക്കോയിൽ എംബാപ്പെയുടെ പങ്കാളിത്തം സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും, താരം കളിക്കണമെന്ന നിലപാടിലാണ് പെരസ്.

ഈ ആഴ്ച കൂടുതൽ വൈദ്യപരിശോധനകൾക്ക് വിധേയനാകാൻ ഫ്രഞ്ച് താരത്തോട് ലോസ് ബ്ലാങ്കോസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

© Madhyamam