ഈസ്റ്റ് ബംഗാൾ വിടാനൊരുങ്ങി ഓസ്കർ ബ്രൂസൺ


ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസൺ അവസാനിക്കുന്നതോടെ ഈസ്റ്റ് ബംഗാൾ ഹെഡ് കോച്ച് ഓസ്കർ ബ്രൂസോൺ ക്ലബ് വിടും. ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ചൊവ്വാഴ്ച മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിലാണ് ബ്രൂസോൺ തന്റെ തീരുമാനം വെളിപ്പെടുത്തിയത്. മെയ് 31-ന് ഈ സീസൺ അവസാനിക്കുമ്പോൾ താൻ ക്ലബിൽ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

2024 ഒക്ടോബറിൽ കാർലോസ് കുവാഡ്രാട്ടിന് പകരക്കാരനായാണ് ബ്രൂസോൺ ഈസ്റ്റ് ബംഗാളിന്റെ ചുമതലയേൽക്കുന്നത്. നേരത്തെ 2015-ൽ നിക്കോളാസ് അനെൽക്കയ്ക്കൊപ്പം മുംബൈ സിറ്റിയുടെ അസിസ്റ്റന്റ് മാനേജരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഐഎസ്എൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ലീഗ് തലപ്പത്തുള്ള ജംഷഡ്പൂർ എഫ്‌സിയേക്കാൾ രണ്ട് മത്സരം കുറച്ചാണ് ഈസ്റ്റ് ബംഗാൾ കളിച്ചിരിക്കുന്നത്.

തന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്ന് ബ്രൂസോൺ വ്യക്തമാക്കി. സാമ്പത്തിക വിഷയങ്ങളോ, ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വമോ, ക്ലബ് മാനേജ്‌മെന്റിന്റെ നിലപാടുകളോ ഈ തീരുമാനത്തിന് പിന്നിലില്ല. ഐഎസ്എല്ലിലെ അന്തിമ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കയുമല്ല ഇതിന് കാരണം. അവശേഷിക്കുന്ന മൂന്നാഴ്ചക്കാലം ടീമിനെ മികച്ച നിലയിൽ എത്തിക്കാൻ തന്റെ പൂർണ്ണമായ കഴിവും അധ്വാനവും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സീസണിലെ അവസാന നാല് മത്സരങ്ങൾക്ക് ശേഷം അസിസ്റ്റന്റ് കോച്ച് അഡ്രിയാൻ റുബിയോയും ട്രെയിനർ ജാവിയർ സാഞ്ചസും ക്ലബ് വിടുമെന്നും ബ്രൂസോൺ അറിയിച്ചു.

Published on May 03, 2026

© Madhyamam