നപ്പോളിയിൽ കോണ്ടെയ്‌ക്കെതിരെ താരങ്ങൾ: ഡ്രസിംഗ് റൂമിലെ അതൃപ്തി വെളിപ്പെടുത്തി കൊറോണ


നാപ്പോളിയിൽ ആഭ്യന്തര കലഹം; പരിശീലകൻ അന്റോണിയോ കോണ്ടെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫാബ്രിസിയോ കൊറോണ

നാപ്പോളി ഫുട്ബോൾ ടീമിനുള്ളിൽ അസ്വസ്ഥതകൾ പുകയുന്നതായി മുൻ പാപ്പരാസി ഫാബ്രിസിയോ കൊറോണ ആരോപിച്ചു. മുഖ്യ പരിശീലകൻ അന്റോണിയോ കോണ്ടെയുമായുള്ള തർക്കങ്ങളാണ് ടീമിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കൊറോണയുടെ വാദം.

റേഡിയോ കിസ് കിസ് നാപ്പോളിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. “ടീമിലെ മുക്കാൽ ഭാഗത്തോളം വരുന്ന മികച്ച കളിക്കാർക്കും ഇനി കോണ്ടെയെ വേണ്ട,” എന്ന് അദ്ദേഹം പറഞ്ഞു. ടീമിലെ ഡ്രസ്സിംഗ് റൂമിൽ വലിയ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

“ഒരു ഏകാധിപതിയെപ്പോലെ പെരുമാറുന്ന പരിശീലകനെ പുറത്താക്കാൻ ചില കളിക്കാർ ആഗ്രഹിക്കുന്നു. അവർ എനിക്ക് ചില ചാറ്റുകളും വിവരങ്ങളും കൈമാറി. ടീമിനുള്ളിലെ അതീവ ഗുരുതരമായ സാഹചര്യമാണ് അവ വെളിപ്പെടുത്തുന്നത്,” എന്നും കൊറോണ കൂട്ടിച്ചേർത്തു.

“കോണ്ടെയ്‌ക്കെതിരായ വാർത്തകൾ പുറത്തുകൊണ്ടുവരാൻ തനിക്ക് പണം നൽകാൻ പോലും കളിക്കാർ തയ്യാറായിരുന്നുവെന്നും അത്രത്തോളം അവർ കടുത്ത അമർഷത്തിലാണ്,” എന്നും ഫാബ്രിസിയോ കൊറോണ വ്യക്തമാക്കി.

© Madhyamam