റിയൽ മാഡ്രിഡിലെ പരിശീലക മാറ്റം ടീമിൽ അസ്ഥിരതയുണ്ടാക്കി: ലൂയിസ് ഫിഗോ


റയൽ മാഡ്രിഡിന്റെ ഈ സീസണിലെ മോശം പ്രകടനത്തെക്കുറിച്ച് ക്ലബ്ബ് ഇതിഹാസം ലൂയിസ് ഫിഗോ തന്റെ അഭിപ്രായം വ്യക്തമാക്കി. ടീമിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം തുടർച്ചയായ പരിശീലകമാറ്റങ്ങളാണെന്ന് ഫിഗോ ചൂണ്ടിക്കാട്ടി.

ലോറിയസ് വേൾഡ് സ്പോർട്സ് അവാർഡിന് മുന്നോടിയായി സംസാരിക്കവെയാണ് ടീമിലെ അസ്ഥിരതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. “റയൽ മാഡ്രിഡ് പരിശീലകരെ മാറ്റിക്കൊണ്ടിരുന്നു, അത് ടീമിൽ വലിയ അസ്ഥിരത സൃഷ്ടിച്ചു,” ഫിഗോ പറഞ്ഞു.

യുഎഫ്എ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതും, ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് പിന്നിലായതും റയൽ മാഡ്രിഡിന് വലിയ തിരിച്ചടിയാണ്. സാന്റിയാഗോ ബെർണാബ്യൂവിൽ കിരീടങ്ങൾ നേടാൻ കഴിയാത്തതിന്റെ സമ്മർദ്ദം വലുതാണെന്ന് ഫിഗോ സമ്മതിച്ചു.

“എപ്പോഴും പരാജയത്തിന് ആരെങ്കിലുമൊക്കെയുള്ള കുറ്റം കണ്ടെത്താനാണ് ആളുകൾ ശ്രമിക്കാറുള്ളത്. എന്നാൽ ഞാൻ ഡ്രസിങ് റൂമിൽ ഇല്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടും രണ്ട് വർഷമായി കിരീടങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ, അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. റയൽ മാഡ്രിഡിന്റെ രീതി അതാണ്; അവർ എപ്പോഴും വിജയിക്കാൻ ശീലിച്ചവരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടീമിന്റെ മോശം പ്രകടനങ്ങൾക്കിടയിലും കളിക്കാരുടെ മനോഭാവത്തെ ഫിഗോ പിന്തുണച്ചു. “ഫുട്ബോളിൽ എപ്പോഴും ജയിക്കാൻ കഴിയില്ല. കളിക്കാർ വിജയിക്കാൻ വേണ്ടി എപ്പോഴും ശ്രമിക്കുന്നുണ്ട്; തോൽവി എന്നത് എപ്പോഴും വേദനിപ്പിക്കുന്ന കാര്യമാണ്,” അദ്ദേഹം പറഞ്ഞു.

© Madhyamam