കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചു.തുടർച്ചയായ നാല് തോൽവികൾക്കൊടുവിലാണ് മഞ്ഞപ്പട സീസണിലെ ആദ്യ പോയന്റ് സ്വന്തമാക്കിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും തോൽവി ഉറപ്പിച്ചിരിക്കെ ഇൻജുറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്സൽ നേടിയ ഗോളിലൂടെ 1-1ന് സമനില പിടിക്കുകയായിരുന്നു.
സന്ദീപ് സിങ്, ഐബാൻ, ഹോർമിപാം റൂയിവ, ഫാലോ എൻഡിയായെ, നവോച്ച സിങ് എന്നിവരടങ്ങിയ പ്രതിരോധ നിരയെ കളത്തിലിറക്കിയ കോച്ച് ഡേവിഡ് കറ്റാല മധ്യനിരയിൽ വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, എബിദാസ് എന്നിവരെയും മുന്നേറ്റത്തിൽ കെവിൻ യോക്കിനെയും അജ്സലിനെയും രംഗത്തിറക്കി. സെനഗാൾ താരം ഫാലോ എൻഡിയായെയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത സ്പെയിൻ താരം എസെജാരി ലക്ഷ്യംകണ്ടു. തുടക്കത്തിലേ പിന്നിലായിട്ടും ബ്ലാസ്റ്റേഴ്സ് പതറിയില്ല. ഗോൾ മടക്കാൻ മികച്ച മുന്നേറ്റങ്ങൾ. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫാലോയുടെ ഹെഡർ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്ത്.
രണ്ടാം പകുതിയിൽ ലീഡ് കൂട്ടാൻ ഈസ്റ്റ് ബംഗാളിന്റെ ഊർജിത ശ്രമം. കോട്ടകെട്ടി പ്രതിരോധിച്ചു ബ്ലാസ്റ്റേഴ്സ്. ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ പ്രകടനവും പ്രതിരോധ നിരയുടെ ഒത്തിണക്കവും ആതിഥേയരെ തടഞ്ഞുനിർത്തി. മധ്യനിരയിൽ എബിദാസിന്റെ മികച്ച കളി ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഊർജം നൽകി.
മത്സരം അവസാനത്തോടടുത്തപ്പോൾ ജയമുറപ്പിച്ചു ഈസ്റ്റ് ബംഗാൾ. എന്നാൽ, ഇൻജുറി ടൈമിൽ (90+2) ലഭിച്ച കോർണർ കിക്ക് മികച്ച ഹെഡറിൽ വലയിലെത്തിച്ച് അജ്സൽ വിലപ്പെട്ട സമനിലയും ആദ്യ പോയന്റും സമ്മാനിച്ചു. 12ാം സ്ഥാനത്താണ് ടീം ഇപ്പോൾ.
